പ്രധാനമന്ത്രി രാജസ്ഥാനിൽ ഉദ്ഘാടനം നിർവഹിക്കാനിരുന്ന റിഫൈനറിയിൽ വൻതീപ്പിടിത്തം

Follow the FOURTH PILLAR LIVE channel on WhatsApp 

ജയ്പുർ: രാജസ്ഥാനിൽ ചൊവ്വാഴ്ച ഉദ്ഘാടനം നിശ്ചയിച്ചിരുന്ന റിഫൈനറിയിൽ വൻതീപ്പിടിത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന സംസ്കരണശാലയിലാണ് തീപ്പിടിത്തമുണ്ടായത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, സംസ്കരണശാലയുടെ സി.ഡി.യു (ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്) ഭാഗത്താണ് തീ പടർന്നത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

രാജസ്ഥാനിലെ പച്പദ്ര ബാലോത്രയിലുള്ള ഇന്ത്യയുടെ ആദ്യത്തെ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കൽ കോംപ്ലക്സ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെയും (എച്ച്.പി.സി.എൽ) രാജസ്ഥാൻ സർക്കാരിന്റെയും സംയുക്ത സംരംഭമാണ്. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടും ആഭ്യന്തര ഉത്പാദനശേഷി വർദ്ധിപ്പിച്ചുകൊണ്ടും ഇന്ത്യയുടെ ഊർജസുരക്ഷ ശക്തിപ്പെടുത്തുന്നതിൽ ഈ റിഫൈനറി ഒരു നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സംസ്കരണശാലയുടെ ശിലാസ്ഥാപനം 2013 സെപ്റ്റംബർ 22-ന് അശോക് ഗഹ്ലോത് നേതൃത്വം നൽകിയ അന്നത്തെ സംസ്ഥാന സർക്കാരിന്റെ കാലത്ത് കോൺഗ്രസിന്റെ മുതിർന്ന നേതാവ് സോണിയ ഗാന്ധി നിർവ്വഹിച്ചു. അന്ന് ഏകദേശം 37,230 കോടി രൂപയായിരുന്നു പ്രതീക്ഷിക്കുന്ന ചെലവ്. സർക്കാർ മാറിയ ശേഷം 2018 ജനുവരി 16-ന് പ്രധാനമന്ത്രി മോദി പദ്ധതി വീണ്ടും ആരംഭിക്കുകയും ചിലവ് 43,129 കോടി രൂപയായി പുതുക്കുകയും ചെയ്തു.

ഇന്ധനോത്പാദനത്തിനപ്പുറം, ഈ സംസ്കരണശാലയ്ക്ക് വലിയ അളവിൽ ഡൗൺസ്ട്രീം പെട്രോകെമിക്കൽ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയും. പോളിപ്രൊഫൈലിൻ, പോളിഎഥിലീൻ (എച്ച്.ഡി.പി.എൽ/എൽ.എൽ.ഡി.പി.എൽ), ബെൻസീൻ, ടോളിൻ, ബ്യൂട്ടാഡീൻ തുടങ്ങിയ ഉത്പന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ഈ സംസ്കരണ ശാലയിൽ നിന്ന് ലഭ്യമാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.

പ്ലാസ്റ്റിക് ഫർണിച്ചർ, കാർഷിക പൈപ്പുകൾ, പാക്കേജിങ് ഫിലിംസ്, ഓട്ടോമൊബൈൽ ഘടകങ്ങൾ, സിന്തറ്റിക് ഫൈബറുകൾ, മെഡിക്കൽ ഉപകരണങ്ങൾ, പെയിന്റ്, ഡിറ്റർജന്റ് പോലുള്ള രാസവസ്തുക്കൾ എന്നിവയുൾപ്പെടെ നിരവധി ഉത്പന്നങ്ങളുടെ വ്യവസായത്തിന് സംസ്ഥാനത്ത് വഴിയൊരുക്കാനുദ്ദേശിച്ചാണ് ഈ റിഫൈനറി സ്ഥാപിച്ചത്.

Recent Articles

Related Articles

Special