Follow the FOURTH PILLAR LIVE channel on WhatsApp
മുംബൈ: മഹാരാഷ്ട്രയിൽ ക്രിക്കറ്റ് മത്സരത്തിന് സംഘാടകർ ക്ഷണിക്കാത്തതിനെ തുടർന്ന് രാഷ്ട്രീയനേതാവ് മൈതാനത്ത് ട്രാക്ടർ ഓടിച്ചുകയറ്റി. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ നടന്ന ഒരു ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ഫൈനൽ മത്സരത്തിനിടെയാണ് സംഭവം. മത്സരം നടക്കുന്നതിനിടെ ഇയാൾ ട്രാക്ടറുമായി ഗ്രൗണ്ടിലെത്തുകയായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മുംബൈയിൽ നിന്ന് 400 കിലോമീറ്ററിലധികം അകലെയുള്ള ധരംഗാവോണിൽ നടന്ന എംഎൽഎ ട്രോഫി ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ഫൈനലിലാണ് നാടകീയ സംഭവങ്ങൾ. ഏപ്രിൽ 12നാണ് മത്സരം നടന്നതെങ്കിലും സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. സംഘാടകർ ക്ഷണിക്കാത്തതിൽ പ്രകോപിതനായ പ്രാദേശിക രാഷ്ട്രീയ നേതാവ് ട്രാക്ടറുമായി മൈതാനത്തേക്ക് ഇടിച്ചുകയറുകയും മത്സരം തടസ്സപ്പെടുത്തുകയുമായിരുന്നു. ഗ്രൗണ്ട് ഉഴുതുമറിച്ചതോടെ മത്സരം പുനഃരാരംഭിക്കാൻ പറ്റാത്ത സ്ഥിതിയായി. അതോടെ സംഘാടകർ മത്സരം റദ്ദാക്കി.
നേതാവിൻ്റെ അപ്രതീക്ഷിത നീക്കം കണ്ട് സംഘാടകരും താരങ്ങളും കാണികളുമെല്ലാം ഞെട്ടിത്തരിച്ചു. പിടിഐയുടെ റിപ്പോർട്ട് അനുസരിച്ച്, ധരംഗാവോൺ മുനിസിപ്പൽ കൗൺസിൽ പ്രസിഡൻ്റ് ആണ് മത്സരം അലങ്കോലപ്പെടുത്തിയത്. പരിപാടിയിലേക്ക് ക്ഷണിക്കാത്തതിൽ സംഘാടകരോട് കടുത്ത അതൃപ്തിയിലായിരുന്നു ഇയാൾ.
പൊലീസ് ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി. സംഘാടകർ വിഷയം കൂടുതൽ വഷളാക്കാൻ ആഗ്രഹിക്കാത്തതിനാൽ പരാതികളൊന്നും നൽകിയിട്ടില്ല.



























