Follow the FOURTH PILLAR LIVE channel on WhatsApp
ചെന്നൈ: ദുരന്തഭൂമിയായി മാറിയ കരൂരിലേക്ക് പോകാൻ മിഴക വെട്രി കഴകം (ടിവികെ) നേതാവും തമിഴ് നടനുമായ വിജയ്ക്ക് അനുമതി നിഷേധിച്ച് പോലീസ്. ഇന്നലെ രാത്രി വിജയ് പൊലീസുമായി സംസാരിച്ചെന്ന് ടിവികെ അറിയിച്ചു. പൊലീസ് അനുമതി നിഷേധിച്ചതിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ടിവികെ. മദ്രാസ് ഹൈക്കോടതിയെയാണ് ടിവികെ സമീപിക്കാനൊരുങ്ങുന്നത്. പൊലീസ് സുരക്ഷ ഒരുക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം.
വിജയ്‌യെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന തരത്തിലുള്ള പോസ്റ്ററുകൾ കരൂരിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘വിജയ്‌യെ ഉടൻ അറസ്റ്റ് ചെയ്യണം, ആൾകൂട്ട ദുരന്തമുണ്ടാക്കി ഒളിച്ചോടിയ രാഷ്ട്രീയ നേതാവാണ് വിജയ്, കൊലപാതകിയായ വിജയിയെ ഉടൻ അറസ്റ്റ് ചെയ്യണം’, തുടങ്ങിയ പോസ്റ്ററുകളാണ് കരൂരിൽ കാണുന്നത്. തമിഴ്‌നാട് സ്റ്റുഡന്റസ് യൂണിയന്റെ പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. അതേസമയം കരൂർ ദുരന്തത്തിൽ മരിച്ചവർക്ക് ആദരമായി ഇന്ന് സംസ്ഥാന വ്യാപകമായി വ്യാപാരികൾ കടമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.കരൂർ ദുരന്തത്തിൽ മരണസംഖ്യ 41ആയി ഉയർന്നു. ശനിയാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. റാലിയിൽ പ്രതീക്ഷിച്ചതിലധികം ആളുകൾ എത്തിയതോടെയായിരുന്നു അപകടം. പരിപാടിയിൽ പങ്കെടുക്കാൻ ആറ് മണിക്കൂർ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. അവിടെ കാത്തുനിന്നവർക്ക് വിജയ് വെള്ളക്കുപ്പികൾ എറിഞ്ഞുകൊടുക്കാൻ ശ്രമിച്ചിരുന്നു. ഇത് പിടിക്കാൻ ആളുകൾ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്.





























