Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീണ്ടും ജമാഅത്തെ ഇസ്ലാമിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ എല്ലാ മുസ്ലീംസംഘടനകളും ജമാഅത്തെ ഇസ്ലാമിയെ അകറ്റിനിര്‍ത്തിയതാണെന്നും മുസ്ലീംലീഗ് നേതൃത്വത്തിൻ്റെ അറിവോടെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ടതെന്നും മുഖ്യമന്ത്രി ആരോപിച്ചു. നിലമ്പൂരിലെ പോത്തുകല്ലില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.സ്വരാജിൻ്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജമാഅത്തെ ഇസ്ലാമി നമ്മുടെ നാട്ടിൽ അപരിചിതമായ ഒന്നല്ല, എല്ലാവര്ക്കും പരിചിതമായ പേരാണ്. അവരെ കൂടെകൂട്ടാന്‍ പറ്റില്ല എന്നനിലയില്‍ നാട് നേരത്തേ ഒരുനിലപാട് സ്വീകരിച്ചിട്ടുണ്ട്. അതിൻ്റെ ഭാഗമായി കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകളും അകറ്റിനിര്‍ത്തിയ ഒന്നാണ് ജമാഅത്തെ ഇസ്ലാമി’ -മുഖ്യമന്ത്രി പറഞ്ഞു.
യു.ഡി.എഫ്. അങ്കലാപ്പിലാണ്. അതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയെ കൂടെകൂട്ടിയത്. മുസ്ലീംലീഗ് നേതൃത്വത്തിൻ്റെ അറിവോടെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ടത്. പാണക്കാട് ശിഹാബ് തങ്ങളും ഹൈദരലി തങ്ങളും ജമാഅത്തെ ഇസ്ലാമിയുടെ ക്ഷണം ലഭിച്ചിട്ടും അവരുടെ വേദികളില്‍ പങ്കെടുത്തിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.