Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയതിനെച്ചൊല്ലി തർക്കം. കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എം.പിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയും സഞ്ചരിച്ച വാഹനമാണ് പരിശോധിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഇവരുടെ പെട്ടി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
വെള്ളിയാഴ്ച രാത്രി 10 മണിയോടെ നിലമ്പൂര്‍ വടപുറത്തായിരിന്നു സംഭവം. എന്നാല്‍ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു പെട്ടിയിലുണ്ടായിരുന്നത്. പരിശോധനയ്ക്ക് പിന്നാലെ ഉദ്യോഗസ്ഥരോട് കോണ്‍ഗ്രസ് നേതാക്കള്‍ പൊട്ടിത്തെറിച്ചു. പൊട്ടിമുളച്ച് എം.എൽ.എയും എം.പിയും ആയതല്ലെന്നും ഇതൊക്കെ കണ്ടിട്ടാണ് വരുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സി.പി.എമ്മിന് വേണ്ടി വേഷം കെട്ടുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. സര്‍വീസിനുള്ള പാരിതോഷികം തരാമെന്നും ഓര്‍ത്തുവെച്ചോയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.
വെള്ളിയാഴ്ച രാത്രി ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം വടപുറത്ത് എത്തിയപ്പോള്‍ ഉദ്യോഗസ്ഥർ കൈ കാണിച്ച് നിര്‍ത്തിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള പരിശോധനയാണെന്ന് അറിയിച്ചു. കാറിൻ്റെ ഡിക്കിയിലുണ്ടായിരുന്ന പെട്ടി താഴെയിറക്കി പരിശോധിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. ഇതോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രകോപിതരായത്.
എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും വാഹനങ്ങൾ ഈ രീതിയിൽ പരിശോധിക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, കെ.രാധാകൃഷ്ണൻ എം.പി. തുടങ്ങിയവരടക്കമുള്ള നേതാക്കളുടെ വാഹനങ്ങൾ സമാന രീതിയിൽ പരിശോധിച്ചിരുന്നു. എന്നാൽ, കോൺഗ്രസിൻ്റെ യുവനേതാക്കൾ മാത്രമാണ് പ്രശ്നമുണ്ടാക്കിയത്.