Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: തൻ്റെ ജീവിതം രൂപപ്പെടുത്തുന്നതിൽ എൻ.സി.സി. വഹിച്ച നിർണായക പങ്ക് അനുസ്മരിച്ച് മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. എൻ.സി.സി. തിരുവനന്തപുരം ഗ്രൂപ്പ് ആസ്ഥാനം സംഘടിപ്പിച്ച എൻ.സി.സി. തിരുവനന്തപുരം മേഖലാ ശില്പശാല 2025ൽ സംസാരിക്കുകയായിരുന്നു അവർ.
‘1984-86ൽ തിരുവനന്തപുരം ഗവ. വിമൻസ് കോളേജിലാണ് ഞാൻ പഠിച്ചത്. അവിടെ എൻ.സി.സി. ആർമി വിങ്ങിൽ ചേർന്നു. മികച്ച രീതിയിൽ അവിടെ പ്രവർത്തനങ്ങളിൽ പങ്കാളിയായ ഞാൻ 1985ലെ റിപ്പബ്ലിക് ദിന ക്യാമ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു. അതേ വർഷം കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ നടന്ന യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിലേക്കു തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എൻ.സി.സി. എൻ്റെ ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്നു തന്നെ പറയാനാനാകും’ -ശാരദ പറഞ്ഞു.
തിരുവനന്തപുരം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ആനന്ദ് കുമാർ ശില്പശാല ഉദ്ഘാടനം ചെയ്തു. സമകാലിക ലോകത്ത് എൻ.സി.സി. വഹിക്കുന്ന തന്ത്രപ്രധാനമായ പങ്കിനെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു. കേരള സർവ്വകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, എൻ.സി.സി. കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ അഡീഷണൽ ഡയറക്ടർ ജനറലായ മേജർ ജനറൽ രമേഷ് ഷണ്മുഖം, യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുത്ത കേഡറ്റ് ഭവരിയ തുടങ്ങിയവരും സംസാരിച്ചു.