29 C
Trivandrum
Tuesday, May 13, 2025

ഗ്രഹാം സ്റ്റെയ്ൻസിൻ്റെ കൊലയാളിയെ ജയിൽമോചിതനാക്കി ബി.ജെ.പി. സർക്കാർ

Follow the FOURTH PILLAR LIVE channel on WhatsApp 

ഭുവനേശ്വര്‍: ഓസ്ട്രേലിയൻ മിഷണറി ​ഗ്രഹാം സ്റ്റെയ്ൻസിനേയും 2 കുട്ടികളേയും വാഹനത്തിനകത്തിട്ട് തീക്കൊളുത്തി കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട 2 പ്രതികളിൽ ഒരാളെ ജയിൽമോചിതനാക്കി. ഒഡീഷയിൽ ബി.ജെ.പി. സർക്കാർ അധികാരത്തിലേറി ഒരു വർഷത്തിനകമാണ് ക്രൂരമായ കൊലക്കേസിലെ പ്രതി മഹേന്ദ്ര ഹെംബ്രാമിനെ മോചിപ്പിക്കുന്നത്. ജയിലിലെ നല്ലനടപ്പാണ് മോചനത്തിന് കാരണമായി മോഹൻ ചരൺ മാഝി സർക്കാർ പറയുന്നത്.

ബുധനാഴ്ച ഒഡീഷയിലെ ജയിലില്‍നിന്ന് ഹെംബ്രാം പുറത്തിറങ്ങി. മതപരിവര്‍ത്തനെത്തയും ഗോവധത്തെയും എതിര്‍ത്തതിനാണ് തന്നെ കൊലക്കേസില്‍ തെറ്റായി പ്രതിചേര്‍ത്തതെന്ന് ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ മഹേന്ദ്ര ഹെംബ്രാം ആരോപിച്ചു.

ഫിലിപ്പ്, തിമോത്തി, ഗ്രഹാം സ്റ്റെയ്ൻസ്, എസ്തർ, ഗ്ലാഡിസ്

1999 ജനുവരി 22ന് അർധരാത്രി ഒഡീഷയിലെ ക്യോഞ്ച്‌ഹാർ ജില്ലയിലെ മനോഹർപൂർ ​ഗ്രാമത്തിൽ പള്ളിക്കു മുന്നിൽ നിർത്തിയ വാഹനത്തിൽ വിശ്രമിക്കുകയായിരുന്ന സ്റ്റെയ്ൻസിനേയും മക്കളേയും ജീവനോടെ കത്തിക്കുകയായിരുന്നു. ജയ് ഹനുമാൻ വിളികളുമായെത്തിയ ബജരം​ഗ് ദളുകാർ അവരെ വളഞ്ഞു. 58കാരനായ സ്റ്റെയ്ൻസിനെയും ആൺമക്കളായ 10 വയസ്സുകാരൻ ഫിലിപ്പ്, 7 വയസ്സുള്ള തിമോത്തി എന്നിവരെയും വാഹനത്തിനുള്ളിലിട്ട് കത്തിച്ചു. സ്റ്റെയ്ൻസിൻ്റെ ഭാര്യ ​​ഗ്ലാഡിസ് സ്റ്റെയ്ൻസും മകൾ എസ്തറും സംഭവസമയം കൂടെയില്ലാതിരുന്നതിനാൽ രക്ഷപ്പെട്ടു. മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ഹിന്ദുത്വവർ​ഗീയ വാദികൾ നടത്തിയ കൊലപാതകം ലോകത്തെയാകെ ഞെട്ടിച്ചു. ആ​ഗോള തലത്തിൽ പ്രതിഷേധം അലയടിച്ചു.

സംഭവത്തില്‍ 51 പേര്‍ അറസ്റ്റിലായി. പിടിയിലാവരിൽ 37 പേരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കി. 2003ല്‍ കേസിലെ പ്രധാന പ്രതിയായ രബീന്ദ്ര കുമാർ പാൽ എന്ന ധാരാ സിങ്ങിനെ വധശിക്ഷയ്ക്കും ഹെംബ്രാം ഉള്‍പ്പെടെയുള്ള 12 പ്രതികളെ ജീവപര്യന്തം തടവിനും സി.ബി.ഐ. കോടതി ശിക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ കോടതിയിലും വിചാരണചെയ്തു. എന്നാല്‍, ശിക്ഷിക്കപ്പെട്ട പ്രതികളില്‍ ഹെംബ്രാം ഒഴികെയുള്ള 11 പേരെ ഒഡീഷ ഹൈക്കോടതി പിന്നീട് വെറുതെവിട്ടു. ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിട്ടയാളും ജയില്‍മോചിതനായി. 2005ല്‍ ധാരാ സിങ്ങിൻ്റെ ശിക്ഷ ജീവപര്യന്തമായും ഹൈക്കോടതി ഇളവ് ചെയ്തു.

മഹേന്ദ്ര ഹെംബ്രാം പിടിയിലായപ്പോൾ (ഇടത്ത്) സ്റ്റെയ്ൻസിനെയും മക്കളെയും ചുട്ടുകൊന്ന ജീപ്പ് (വലത്ത്)

1965ൽ ഇന്ത്യയിലേക്കുവന്ന സ്റ്റെയ്ൻസ്‌ കുഷ്ഠരോഗ നിവാരണത്തിനായി ജീവിതമുഴിഞ്ഞുവച്ച വ്യക്തിയായിരുന്നു. ബാരിപാഡയിലുള്ള മയൂർഗഞ്ച് ഇവാഞ്ചലിക്കൽ മിഷിനറി ഓർ​ഗനൈസേഷൻ്റെ ആശുപത്രിയിൽ നടത്തിയ സേവനത്തിലൂടെ സമൂഹം അകറ്റിനിർത്തിയ ആയിരക്കണക്കിന് മനുഷ്യരെയാണ് സ്റ്റെയ്ൻസ് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത്. കൊലപാതകം അന്വേഷിച്ച വാദ്വ കമ്മീഷൻ സ്റ്റെയ്ൻസിൻ്റെ നേതൃത്വത്തിൽ മതപരിവർത്തനം നടന്നിട്ടില്ലെന്ന് കണ്ടെത്തി. കുഷ്ഠരോഗികളുടെ ക്ഷേമത്തിനായും ശുശ്രൂഷയ്ക്കും നേതൃത്വം നൽകിവരിയായിരുന്നു ഈ കുടുംബം.

സ്റ്റെയ്ൻസിൻ്റെ മരണശേഷം ആശുപത്രി പ്രവർത്തനം ഏറ്റെ‌ടുത്ത ​ഗ്ലാഡിസ് 2015ൽ 15 കിടക്കകളുള്ള ​ഗ്രഹാം സ്റ്റെയ്ൻസ് മെമ്മോറിയൽ ആശുപത്രി സ്ഥാപിച്ചു. ഒഡീഷയിലെ ആതുര സേവനങ്ങൾ കണക്കിലെടുത്ത് ​ഗ്ലാഡിസിനെ 2005ൽ രാജ്യം പദ്മശ്രി നൽകി ആദരിച്ചു. സാമൂഹിക നീതിക്കുള്ള മദർതെരേസ സ്മാരക പുരസ്കാരവും 2016ൽ ​​ഗ്ലാഡിസിന് ലഭിച്ചു.

മഹേന്ദ്ര ഹെംബ്രാം ജയിൽമോചിതനായപ്പോൾ

കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ഹെംബ്രാം ശിക്ഷായിളവിനും ജയില്‍മോചനത്തിനുമായി നേരത്തേ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മാര്‍ച്ച് 19ന് സുപ്രീം കോടതി ഒഡീഷ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒഡീഷ സര്‍ക്കാരാണ് നല്ലനടപ്പ് പരിഗണിച്ച് ഹെംബ്രാമിനെ ജയില്‍മോചിതനാക്കാന്‍ തീരുമാനിച്ചത്. ഇയാള്‍ക്ക് പുറമേ വിവിധ കേസുകളിലായി ജയില്‍വാസം അനുഭവിക്കുന്ന 30 കുറ്റവാളികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കിയിട്ടുണ്ട്.

കൊലപാതകം നടത്തുമ്പോൾ 26കാരനായിരുന്ന മഹേന്ദ്ര ഹെംബ്രാമിന് ഇപ്പോൾ 51 വയസ്സുണ്ട്. ഹെംബ്രാമിൻ്റെ ജയില്‍മോചനത്തെ വിശ്വഹിന്ദു പരിഷത്ത്(വി.എച്ച്.പി.) സ്വാഗതംചെയ്തു. ഇത് തങ്ങള്‍ക്ക് ഒരു നല്ലദിവസമാണെന്നും സര്‍ക്കാരിൻ്റെ തീരുമാനം സ്വാഗതംചെയ്യുന്നതായും വി.എച്ച്.പി. ജോയിൻ്റ് സെക്രട്ടറി കേദാര്‍ ദാഷ് പ്രതികരിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks