Follow the FOURTH PILLAR LIVE channel on WhatsApp
ചെന്നൈ: എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും വീണ്ടും കൈകോര്‍ക്കാനുള്ള ചര്‍ച്ചകള്‍ വേഗത്തിലായി. ഇതിൻ്റെ ഭാഗമായി കെ.അണ്ണാമലൈ തമിഴ്‌നാട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷ പദം ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. 2023ല്‍ അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ്അണ്ണാ ഡി.എം.കെ. സഖ്യം വിട്ടത്. വീണ്ടും ഇരുകക്ഷികളും ഒന്നിക്കുമ്പോള്‍ നേതൃത്വത്തില്‍ നിന്ന് അണ്ണാമലൈയെ മാറ്റുകയാണെന്ന വിലയിരുത്തലുമുണ്ട്.
അണ്ണാമലൈയും എടപ്പാടി കെ.പളനിസാമിയും ശക്തരായ ഗൗണ്ടര്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്. പളനിസാമിയും അമിത് ഷായും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അണ്ണാമലൈ ഷായെ ഡല്‍ഹിയില്‍ ചെന്ന് കണ്ടിരുന്നു. പാര്‍ട്ടിയുടെ തീരുമാനം എന്തായാലും അണ്ണാമലൈ അനുസരിക്കും. സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റിയാലും മറ്റെന്തെങ്കിലും സുപ്രധാന പദവി അണ്ണാമലൈക്ക് നല്കിയേക്കും.
ബി.ജെ.പി. എം.എല്‍.എ. നായനാര്‍ നാഗേന്ദ്രനെ പാര്‍ട്ടി അധ്യക്ഷനാക്കുമെന്നാണ് സൂചനകള്‍. തിരുനല്‍വേലിയില്‍ നിന്നുള്ള ജനപ്രിയ നേതാവായ നായനാര്‍ നാഗേന്ദ്രന്‍ നേരത്തെ അണ്ണാ ഡി.എം.കെ. നേതാവായിരുന്നു. നിര്‍ണായക സ്വാധീനമുള്ള തേവര്‍ വിഭാഗത്തില്‍ നിന്നുള്ളയാളാണ് അദ്ദേഹം. ജയലളിതയുടെ കീഴില്‍ അണ്ണാ ഡി.എം.കെയില്‍ വലിയ സ്വാധീനമുള്ള ജാതി വിഭാഗമായിരുന്നു തേവര്‍. ജയലളിതയുടെ സഹചാരിയായിരുന്ന ശശികലയും ഈ വിഭാഗത്തില്‍ നിന്നുള്ളവരാണ്.
Discover more from Fourth Pillar
Subscribe to get the latest posts sent to your email.






























