Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ജലജ് സക്സേനയെയും ആദിത്യ സർവതെയെയും മറുനാടൻ താരങ്ങൾ എന്നു വിശേഷിപ്പിക്കുന്നതു ശരിയല്ല. അവർ കേരളീയ സമൂഹത്തിൻ്റെ ഭാഗമാണ് -മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാക്കുകളാണ്. ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിനെ ആദരിക്കുന്നതിനായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രഞ്ജി ട്രോഫി ക്രിക്കറ്റിൻ്റെ ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തിയ കേരളം കൈവരിച്ചത് വിജയ സമാനമായ നേട്ടമാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി. ‘കരുത്തരായ വിദർഭയെ ആദ്യ ഇന്നിങ്സിൽ മറികടക്കുമെന്ന പ്രതീതിയായിരുന്നു ഒരു ഘട്ടത്തിലുണ്ടായിരുന്നത്. പരിചയസമ്പന്നതയും യുവത്വവും കലർന്ന ടീമിൻ്റെ മികവാർന്ന പ്രകടനത്തിൻ്റെ ഫലമാണ് കേരളം കൈവരിച്ച ഈ നേട്ടം’ – അദ്ദേഹം പറഞ്ഞു. ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ, ജലജ് സക്സേന, ആദിത്യ സർവതെ, എം.ഡി.നിധീഷ് തുടങ്ങിയ താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
‘കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. കെ.സി.എയുടെ ഇടപെടലിലൂടെ വലിയ മുന്നേറ്റമാണ് കായിക മേഖലയിൽ കേരളത്തിനുണ്ടായിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം ഉൾപ്പടെ നിരവധി കാര്യങ്ങൾ ചെയ്യാൻ കെ.സി.എയ്ക്ക് സാധിച്ചു’– മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ കേരള ടീം ക്യാപ്റ്റൻ സച്ചിൻ ബേബി റണ്ണർ അപ് ട്രോഫി മുഖ്യമന്ത്രിക്ക് കൈമാറി.
കേരളത്തിന് എന്നും അഭിമാനിക്കാവുന്ന മികച്ച വിജയം കൈവരിച്ച ടീമിലെ ഓരോ അംഗങ്ങളും ഭാവി തലമുറയ്ക്ക് മാതൃകയായി മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ലഹരിക്ക് എതിരേ ഉള്ള പോരാട്ടത്തില്‍ കായിക മേഖലയ്ക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ക്രിക്കറ്റ് താരങ്ങള്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടാകണമെന്നും അഭിപ്രായപ്പെട്ടു.
കായിക മന്ത്രി വി.അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍, മന്ത്രിമാരായ കെ.രാജന്‍, ജി.ആര്‍.അനില്‍, പി.രാജീവ്, എം.ബി.രാജേഷ്, എം.എ.ല്‍എമാര്‍, പൗരപ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.
ബി.സി.സി.ഐയുടെ 3 കോടി, കെ.സി.എയുടെ 1.5 കോടി
രഞ്ജി ട്രോഫി ചാമ്പ്യൻഷിപ്പില്‍ റണ്ണറപ്പായ കേരള ക്രിക്കറ്റ് ടീമിന് കെ.സി.എ 1.5 കോടി രൂപ പാരിതോഷികമായി നല്‍കും. ടീമിനെ ആദരിക്കുന്ന ചടങ്ങിൽ പ്രസിഡൻ്റ് ജയേഷ് ജോര്‍ജും സെക്രട്ടറി വിനോദ് എസ്.കുമാറും ചേര്‍ന്നാണ് പാരിതോഷികം പ്രഖ്യാപിച്ചത്. തുക ടീം അംഗങ്ങള്‍ക്കും മാനേജ്‌മെൻ്റിനുമായി വീതിച്ചു നല്‍കുമെന്നും അവർ പറഞ്ഞു. ടീമിന് ബി.സി.സി.ഐയുടെ സമ്മാനത്തുകയായ 3 കോടി രൂപയും ലഭിക്കും.