Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: ഏപ്രില്‍ 22ന് പഹല്‍ഗാം താഴ്‌വരയില്‍ ഭീകരർ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയത് പുരുഷന്മാരെ ആയിരുന്നു, സ്ത്രീകളുടെ മുന്നിൽവെച്ച്. പോയി മോദിയോട് പറയൂ എന്നാണ് ഭീകരര്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം തങ്ങളോട് പറഞ്ഞതെന്ന് ഷിമോഗ സ്വദേശിയായ പല്ലവി പറഞ്ഞത്. വിധവകളെ സൃഷ്ടിക്കുക അഥവാ ഹിന്ദു മതാചാരപ്രകാരം നെറ്റിയിലയും സീമന്തത്തിലെയും സിന്ദൂരം മായ്ക്കുക.
പഹൽഗാമിന് തിരിച്ചടി നല്‍കിക്കൊണ്ട് മെയ് 7ന് പുലര്‍ച്ചെ നടത്തിയ തിരിച്ചടിക്ക് ഇന്ത്യൻ സൈന്യം ഉചിതമായ പേരു തന്നെ നല്കി -ഓപ്പറേഷൻ സിന്ദൂർ. ഭര്‍ത്താവിനെ നഷ്ടപ്പെട്ട ആ സ്ത്രീകളുടെ കണ്ണീരിന് സൈന്യം നല്‍കിയ ആദരമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര്. മാത്രവുമല്ല സൈനിക നടപടി വിശദീകരിക്കാനെത്തിയത് ഇന്ത്യൻ സൈന്യത്തിലെ 2 വീരവനിതകൾ -കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും.
സൈനിക പാരമ്പര്യമുള്ളയാളാണ് കേണൽ സോഫിയ ഖുറേഷി. 1981ല്‍ ഗുജറാത്തിലെ വഡോദരയില്‍ ജനിച്ച സോഫിയയുടെ കുടുംബവവും സൈനിക പശ്ചാത്തലമുള്ളവരാണ്. മുത്തച്ഛനും അച്ഛനും സേനയില്‍ പ്രവര്‍ത്തിച്ചവരാണ്. ആ പാത പിന്തുടര്‍ന്നാണ് സോഫിയ സൈന്യത്തിലേക്കെത്തുന്നത്. 1999ല്‍ ചെന്നൈയിലെ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍നിന്ന് ലെഫ്റ്റനൻ്റായാണ് സോഫിയ ഖുറേഷി സൈന്യത്തില്‍ ചേരുന്നത്. ഇന്ത്യന്‍ ആര്‍മിയുടെ കോർ ഓഫ് സിഗ്‌നല്‍സിലെ ഓഫീസറായ കേണല്‍ സോഫിയ ഖുറേഷി നിരവധി നേട്ടങ്ങളിലൂടെ സൈനിക ചരിത്രത്തില്‍ തൻ്റേതായ സ്ഥാനം നേടിയിട്ടുണ്ട്.
ആസിയാൻ അന്താരാഷ്‌ട്ര സൈനിക അഭ്യാസ ക്യാമ്പിൽ ഇന്ത്യൻ സേനയെ നയിച്ച ആദ്യ വനിതാ ഓഫീസർ ആണ് സോഫിയ. 2016ൽ പുണെയിൽ 17 രാജ്യങ്ങൾ പങ്കെടുത്ത ആസിയാൻ സൈനിക ക്യാമ്പിൽ 40 അംഗ ഇന്ത്യൻ സേനാവിഭാഗത്തെ നയിച്ചത് സോഫിയ ആയിരുന്നു. 18 രാജ്യങ്ങളിൽ നിന്നുള്ള ലീഡിങ് കമാൻഡർമാരിലെ ഏക വനിതയായിരുന്നു അവർ. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ മിലിട്ടറി ഡ്രില്ലായിരുന്നു ഇത്. യു.എൻ. സമാധാന സേനയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പരിചയവും സോഫിയയ്ക്കുണ്ട്. 2006ൽ കോംഗോയിലെ യു.എൻ പീസ് മിഷൻ്റെ ഭാഗമായിരുന്നു. ബയോകെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദമുള്ള കേണല്‍ സോഫിയ ഖുറേഷിയുടെ ഭര്‍ത്താവ് മേജർ താജുദ്ദീൻ ഖുറേഷി മെക്കനൈസ്ഡ് ഇന്‍ഫന്‍ട്രിയിലെ ഉദ്യോഗസ്ഥനാണ്.
ഇന്ത്യന്‍ വ്യോമസേനയിലെ വിങ് കമാന്‍ഡറായ വ്യോമിക സിങ് അവരുടെ കുടുംബത്തിലെ ആദ്യ സൈനിക ഓഫീസറാണ്. കുട്ടിക്കാലം മുതല്‍ക്കേ തന്നെ സൈന്യത്തിലും വ്യോമസേനയിലും പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം വ്യോമികയ്ക്കുണ്ടായിരുന്നു. പഠനകാലത്ത് എന്‍.സി.സിയിൽ ചേർന്ന് പ്രവർത്തിച്ചത് വ്യോമികയുടെ സേനാമോഹത്തിന് ഊർജം പകർന്നു. എൻജിനീയറിങ് പഠനത്തിന് ശേഷം സേനയില്‍ ചേർന്നു. 2019 ഡിസംബറിലാണ് ഹെലികോപ്ടര്‍ പൈലറ്റായിക്കൊണ്ടുള്ള പെര്‍മനൻ്റ് കമ്മീഷന്‍ വ്യോമികയ്ക്ക് ലഭിക്കുന്നത്. 2500 ഫ്ലൈയിങ് മണിക്കൂറുകളാണ് വ്യോമികയുടെ പേരിലുള്ളത്. ചേതക്, ചീറ്റ തുടങ്ങിയ ഹെലികോപ്ടറുകള്‍ പറത്തിക്കൊണ്ടുള്ള അനുഭവസമ്പത്ത് വ്യോമികയ്ക്കുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങളിലും വ്യോമിക തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് മണിരംഗ് കീഴടക്കിയ വ്യോമസേനയുടെ ഓൾ വിമൻ ട്രൈ സർവീസസ് മൗണ്ടനീറിങ് ടീമിൻ്റെ ഭാഗമായിരുന്നു വ്യോമിക. 21,650 അടി ഉയരത്തിലുള്ള കൊടുമുടിയാണ് മണിരംഗ്. അരുണാചല്‍ പ്രദേശില്‍ 2020ല്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ വ്യോമിക പങ്കാളിയായിരുന്നു. ഓപ്പറേഷണല്‍ റോളിന് പുറമേ ഉയര്‍ന്ന പ്രതിരോധശക്തി വേണ്ടുന്ന പല ദൗത്യങ്ങളിലും വ്യോമിക പങ്കാളിയായിട്ടുണ്ട്.
പഹല്‍ഗാമിന് ഇന്ത്യ നല്‍കിയ തിരിച്ചടി വിശദീകരിക്കാന്‍ ഇന്ത്യ ഇരുവരേയും ചുമതലപ്പെടുത്തിയത് യാദൃച്ഛികമല്ല. അത് ലോകത്തിന് നല്‍കുന്ന വലിയ പ്രതീകവും സന്ദേശവുമാണ്.