Follow the FOURTH PILLAR LIVE channel on WhatsApp
ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരവാദികളുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പാക് സൈനിക ഉദ്യോഗസ്ഥരും. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നപേരിലാണ് ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ 9 ഭീകരവാദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വിവിധ ഇടങ്ങളില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍ പാക് സൈന്യത്തിൻ്റെയും ഐ.എസ്.ഐയുടെയും പ്രമുഖർ സന്നിഹിതരായിരുന്നു.
പാക് അധീന കശ്മീരിലെ ബിലാല്‍ ഭീകരവാദ കേന്ദ്രത്തിൻ്റെ മേധാവിയായ യാക്കൂബ് മുഗളിൻ്റെ സംസ്‌കാര ചടങ്ങില്‍ ഐ.എസ്.ഐ. ഏജൻ്റുമാരും പാക് പൊലീസും പങ്കെടുത്തു. ഇതിൻ്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ത്യയിലേക്ക് ഭീകരവാദികളെ കടത്തുന്നതിനും പരിശീലനം നല്‍കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ക്യാമ്പായിരുന്നു ഇത്. ഭീകരര്‍ക്ക് പാക് സൈന്യത്തിൻ്റെ പരസ്യമായ പിന്തുണയുണ്ട് എന്നുള്ളത് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
ഇന്ത്യന്‍ ആക്രമണത്തില്‍ ജയ്ഷ് എ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിൻ്റെ 10 കുടുംബാംഗങ്ങളും 4 അനുയായികളും കൊല്ലപ്പെട്ടിരുന്നു. മസൂദ് അസ്ഹറിൻ്റെ കുടുംബാംഗങ്ങള്‍ക്ക് പാക് സൈനികര്‍ യൂണിഫോമില്‍ തന്നെ എത്തി സൈനിക ബഹുമതിയോടെ സംസ്‌കാരം നടത്തി. മസൂദ് അസ്ഹറിനെ യു.എന്‍. രക്ഷാസമിതി ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഭീകരസംഘടനയില്‍ പെട്ടവര്‍ക്ക് ബഹുമതികളോടെ അന്തിമോപചാരം അര്‍പ്പിച്ചത് ഭീകരവാദത്തിനുള്ള പാക് പിന്തുണയുടെ പ്രത്യക്ഷ തെളിവാണെന്നാണ് വലയിരുത്തല്‍.
ഇതിന് പുറമെ മുരിദ്കെയില്‍ കൊല്ലപ്പെട്ട ലഷ്‌കര്‍ ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പാക് സൈന്യത്തിലെ ഉന്നതര്‍ നേരിട്ട് പങ്കെടുത്തു. പാക് പഞ്ചാബ് പൊലീസിലെ ഉന്നതരും സംസ്‌കാര ചടങ്ങിൽ എത്തിയിരുന്നു.