29 C
Trivandrum
Tuesday, May 13, 2025

കെ.സുരേന്ദ്രനെ വെട്ടി രാജീവ് ചന്ദ്രശേഖർ; ഒ.എം.ശാലീന വന്നവഴി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിൻ്റെ ഭാര്യ അഡ്വ.ഒ.എം.ശാലീനയെ ഹൈക്കോടതിയിൽ ഡെപ്യൂട്ടി സോളിസിറ്റർ ജനറലായി നിയമിച്ചതിന് പിന്നാലെ ബി.ജെ.പിയിൽ പൊട്ടിത്തെറി. ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തടഞ്ഞുവെച്ചിരുന്ന നിയമനം പുതിയ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടപ്പാക്കിയതിന് പിന്നാലെയാണ് കലഹം രൂക്ഷമായത്.

സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സീനിയർ സെൻട്രൽ ഗവൺമെൻ്റ് സ്റ്റാന്‍ഡിങ് കൗൺസിലറായിരുന്ന ശാലീനയ്ക്ക് എതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. സമാനമായി പരാതി ഉയർന്ന മറ്റൊരു സ്റ്റിൻഡിങ് കൗൺസിൽ സജിത് കുമാറിനെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കിയിട്ടും ശാലീനയ്ക്കെതിരെ നടപടിയെടുത്തിരുന്നില്ല.

കെ.സുരേന്ദ്രന് പിന്നാലെ ബി.ജെ.പി. സംസ്ഥാന പ്രസിഡൻ്റ്‌ സ്ഥാനം ആ​ഗ്രഹിച്ച എം.ടി.രമേശിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാ​ഗമാണ് വഴിവിട്ട നിയമനമെന്നാണ് ആരോപണം. പാർട്ടിക്കുള്ളിൽ നിയമനം വിവാദമായതോടെ രാജീവ് ചന്ദ്രശേഖറിനെതിരെ ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിനു പരാതികളും പ്രവഹിക്കുന്നുണ്ട്.

സംസ്ഥാന പ്രസിഡൻ്റായി ചുമതല ഏറ്റെടുത്തശേഷം ബി.ജെ.പിയിൽ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കങ്ങൾക്ക്‌ രാജീവ്‌ ചന്ദ്രശേഖർ തുടക്കമിട്ടിരിക്കയാണ്. ഒരുപതിറ്റാണ്ടായി പാർടിയെ കൈപ്പിടിയിലൊതുക്കിയിരുന്ന വി.മുരളീധരൻ– കെ.സുരേന്ദ്രൻ അനുയായികളെ ചുമതലകളിൽനിന്ന്‌ വെട്ടി തൻ്റെ വിശ്വസ്‌തരെ പ്രതിഷ്‌ഠിച്ചാണ്‌ തുടക്കമിട്ടത്. സംസ്ഥാന കമ്മിറ്റിയുടെ മീഡിയ, സോഷ്യൽ മീഡിയ ചുമതലയിലാണ്‌ ആദ്യ ഇടപെടൽ. മീഡിയ കൺവീനറായിരുന്ന സുവർണ പ്രസാദിനെ നീക്കി യുവമോർച്ച അഖിലേന്ത്യാ സെക്രട്ടറി അനൂപ്‌ ആൻ്റണിയെ സോഷ്യൽ മീഡിയ ഇൻ ചാർജായി നിയമിച്ച്‌ ഉത്തരവിറക്കി.

രാജീവ്‌ ചന്ദ്രശേഖർ ചുമതലയേറ്റതിൻ്റെ തൊട്ടടുത്ത ദിവസം മുതൽ സംസ്ഥാന കമ്മിറ്റി ഓഫീസിൽനിന്നുള്ള വിവരങ്ങൾ ചോർന്നു തുടങ്ങിയിരുന്നു. ഓഫീസിൽ ഇരു ഗ്രൂപ്പുകാർ സ്ഥാനമാനങ്ങൾക്കായി തമ്മിലടിച്ചത്‌ വലിയ വാർത്തയായി. സംഭവത്തിൽ രാജീവ്‌ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ്‌ ചുമതലക്കാരെ പുറത്താക്കാൻ നടപടി തുടങ്ങിയത്‌.

Recent Articles

Related Articles

Special

Enable Notifications OK No thanks