Follow the FOURTH PILLAR LIVE channel on WhatsApp
ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയ്‌ക്കിടെ നിരവധിപേർ കൊല്ലപ്പെട്ട ദാരുണമായ സംഭവത്തിലേക്ക് നയിച്ചത് സംഘാടനത്തിലുണ്ടായ ഗുരുതര പാളിച്ച എന്ന റിപ്പോർട്ടുകൾ പുറത്ത്. വി.വി.ഐ.പികൾക്ക് മാത്രം നൽകിയ പരിഗണനയും കുംഭമേളക്ക് എത്തുന്ന സാധാരണക്കാരായ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ മതിയായ സംവിധാനങ്ങൾ ഒരുക്കാത്തതും സുരക്ഷാസജ്ജീകരണങ്ങൾ ഏർപ്പെടുത്താത്തതും ദുരന്തത്തിന് കാരണമായി.
സർക്കാർ സംവിധാനത്തിന്റെ പാളിച്ചകൾ മറച്ചുവച്ച് ദുരന്തവുമായി ബന്ധപ്പെട്ട യഥാർത്ഥ വിവരങ്ങൾ പൂഴ്‌ത്തിവയ്‌ക്കാനാണ് യോഗി ആദിത്യനാഥ് സർക്കാർ ശ്രമിക്കുന്നത്. 30 പേർ മരിച്ചെന്നാണ് സർക്കാർ കണക്കുകൾ. എന്നാൽ യഥാർഥ മരണസംഖ്യ ഇതിലും കൂടുതലാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിന് പുറമെ കാണാതായവരുടെ എണ്ണവും വളരെ കൂടുലാണ്.
യോഗി സർക്കാരിന്റെ സമ്പൂർണമായ പിടിപ്പുകേടാണ് ദുരന്തങ്ങൾക്ക് കാരണമെന്ന് പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടി ആരോപിച്ചു. കുംഭമേളയ്ക്ക് എത്തിയ വി.ഐ.പികളിലേക്ക് സുരക്ഷാ സന്നാഹം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് വലിയ ദുരന്തത്തിന് കാരണമായതെന്ന് പാർട്ടി ചൂണ്ടിക്കാട്ടി.
നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടതിന് പിന്നാലെ വി.വി.ഐ.പി. പാസുകൾ യു.പി. സർക്കാർ നിർത്തലാക്കി. വി.വി.ഐ.പികൾക്കായുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചതാണ് മേളക്കിടെ തിരക്ക് വർധിക്കാനും ഇത്ര വലിയ അപകടമുണ്ടാകാനും കാരണമായതെന്ന വാർത്തകൾക്ക് പിന്നാലെയാണ് ബി.ജെ.പി. സർക്കാരിന്റെ തീരുമാനം.
ഫെബ്രുവരി 4 വരെ നഗരത്തിലേക്ക് വാഹനങ്ങൾക്ക് പൂർണവിലക്കേർപ്പെടുത്താനും സർക്കാർ തീരുമാനമുണ്ട്. ദുരന്തത്തിന് ഇടയാക്കിയ കാരണങ്ങൾ പഠിക്കാൻ അന്വേഷണ കമ്മീഷനെ സർക്കാർ ചുമതലപ്പെടുത്തി.