29 C
Trivandrum
Tuesday, March 25, 2025

ആറു വയസ്സുകാരിയെ പീഡിപ്പിച്ച അമ്മൂമ്മയുടെ കാമുകന് മരണം വരെ ഇരട്ട ജീവപര്യന്തം

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ആറു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അമ്മുമ്മയുടെ കാമുകനായ പ്രതി വിക്രമന് (68) മരണം വരെ ഇരട്ട ജീവപര്യന്തവും കഠിന തടവും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍.രേഖ ശിക്ഷിച്ചു. 60,000 രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. ഇത് അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണം.

ഇതു കൂടാതെ 14 വര്‍ഷം കൂടി തടവ് അനുഭവിക്കണം. ഒമ്പത് വയസ്സുള്ള ചേച്ചിയുടെ മുന്നില്‍ വെച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചത്. ചേച്ചിയെ പീഡിപ്പിച്ച കേസില്‍ നവംബര്‍ അഞ്ചിന് കോടതി വിധി പറയും. പിഴ തുക കുട്ടിക്ക് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

2020-21 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ സംരക്ഷണ ചുമതല അമ്മുമ്മയ്ക്കായിരുന്നു. അമ്മുമ്മയെയും ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു. ഈ സമയമാണ് പ്രതിയുമായി അടുപ്പത്തിലാവുകയും ഒരുമിച്ച് താമസിപ്പിക്കുകയും ചെയ്തത്. മുരുക്കുംപ്പുഴ, വരിയ്ക്കമുക്ക് എന്നിവിടങ്ങളിലാണ് വാടകയക്ക് താമസിച്ചത്. ഈ സമയങ്ങളില്‍ അമ്മുമ്മ പുറത്ത് പോയ സമയത്താണ് പ്രതി കുട്ടികളെ പീഡിപ്പിച്ച് തുടങ്ങിയത്.

ഇരുവരേയും ഒരുമിച്ച് പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടികളെ അശ്ലീല വീഡിയോകള്‍ കാണിക്കുകയും കുട്ടികളുടെ മുന്നില്‍ വെച്ച് പ്രതി അമ്മുമ്മയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ആറ് മാസങ്ങളായിട്ടുള്ള നിരന്തരമായ പീഡനത്തില്‍ കുട്ടികളുടെ രഹസ്യ ഭാഗത്ത് മുറിവേറ്റിരുന്നു. പീഡിപ്പിക്കുമ്പോള്‍ കുട്ടികള്‍ പൊട്ടിക്കരയുമെങ്കിലും കതകടച്ചിട്ടിരുന്നതിനാല്‍ ആരും കേട്ടില്ല.

ഒരു ദിവസം കതകടയ്ക്കാതെ പീഡിപ്പിച്ചത് അയല്‍വാസി കണ്ടതാണ് സംഭവം പുറത്തറിയാന്‍ ഇടയായത്. കുട്ടികള്‍ നിലവില്‍ ഷെല്‍ട്ടര്‍ ഹോമിലാണ് താമസിക്കുന്നത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി. പ്രോസിക്യൂഷന്‍ 22 സാക്ഷികളെ വിസ്തരിച്ചു. 32 രേഖകളും നാലു തൊണ്ടി മുതലുകളും ഹാജരാക്കി. മംഗലാപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എ.അന്‍സാരി, കെ.തോംസണ്‍, സജീഷ് എച്ച്.എല്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.

Recent Articles

Related Articles

Special

Enable Notifications OK No thanks