Follow the FOURTH PILLAR LIVE channel on WhatsApp
ടെല്‍ അവീവ്: ഇസ്രായേലിനെതിരായ പ്രത്യാക്രമണത്തിൻ്റെ ഭാഗമായി തന്ത്രപ്രധാനമായ നിരവധി സൈനിക താവളങ്ങള്‍ ഉള്‍പ്പടെ 150ഓളം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇറാന്‍. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്നപേരില്‍ ഇറാനില്‍ വ്യാഴാഴ്ച രാത്രി ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 3 എന്നപേരിലാണ് പ്രത്യാക്രമണം നടത്തുന്നത്.
ഇസ്രായേലിൻ്റെ 2 എഫ്-35 യുദ്ധ വിമാനങ്ങള്‍ തകര്‍ത്തതായും ഇറാന്‍ സൈന്യം അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യം ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടില്ല. ഇറാൻ്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 80 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
നെവാതിം, ഓവ്ഡ വ്യോമത്താവളങ്ങളിലും ഇസ്രായേല്‍ സൈനികകാര്യ മന്ത്രാലയവും സൈനിക-വ്യാവസായിക കേന്ദ്രങ്ങളും ആക്രമിച്ചുവെന്ന് ഇറാന്‍ ഇസ്ലാമിക് റവലൂഷന്‍ ഗാര്‍ഡ് കോർ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് വാഹിദി പറഞ്ഞു.
ഇറാനെ ആക്രമിച്ചിട്ട് രക്ഷപ്പെടാമെന്ന് ഇസ്രായേൽ കരുതുന്നുണ്ടെങ്കിൽ അത് വെറും വ്യാമോഹമായിരിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് ഖമീനി പറഞ്ഞു. ഇസ്രായേൽ ഭരണകൂടം ചെയ്തത് ഗുരുതരമായ തെറ്റാണ്. അതിൻ്റെ പ്രത്യാഘാതങ്ങൾ അവരെ നിസ്സഹായരാക്കും. ഇസ്രായേലിനോട് ഒരു ദയയും ഉണ്ടാകില്ല. അവരുടെ ജീവിതം ഇരുണ്ടതാകുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു ഖമീനി പറഞ്ഞു.
ഇറാനിൽ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായാണ് ഇസ്രായേലിലെ പ്രധാന നഗരങ്ങളായ ടെൽ അവീവിലും ജറുസലേമിലും മിസൈൽ ആക്രമണം ഉണ്ടായത്. പല മിസൈലുകളും ഇസ്രായേൽ പ്രതിരോധ സംവിധാനം തകർത്തു.
ഇറാൻ്റെ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത പാലിക്കാൻ ജനങ്ങൾക്ക് ഇസ്രായേൽ ഭരണകൂടം നിർദേശം നൽകി. ടെൽ അവീവിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും വ്യോമപ്രതിരോധ സംവിധാനങ്ങൾ പല മിസൈലുകളെയും നിർവീര്യമാക്കിയതായും ബി.ബി.സി. റിപ്പോർട്ട് ചെയ്തു.
മധ്യ ഇസ്രായേലിലെ ഒരു തെരുവിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിൻ്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ആക്രമണം നടന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇസ്രായേൽ പുറത്തുവിട്ടിട്ടില്ല. അപകട സൈറണുകൾ തുടർച്ചയായി മുഴങ്ങിയതിനെ തുടർന്ന് ജനങ്ങൾ ഭൂഗർഭ ബങ്കറുകളിൽ അഭയം തേടി. വിമാനം വെടിവച്ചിട്ടെന്ന ഇറാൻ്റെ വാദം തെറ്റാണെന്ന് ഇസ്രായേല്‍ അധികൃതർ പറഞ്ഞു.
ഇരുപക്ഷത്ത് നിന്നുള്ള ആക്രമണങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇറാനിയന്‍ ബാലിസ്റ്റിക് മിസൈലുകളും ലോഞ്ചറുകളും വ്യോമസേന തുടര്‍ച്ചയായി തകര്‍ത്തുവരികയാണെന്ന് ഇസ്രായേല്‍ പ്രതിരോധസേന അറിയിച്ചു. ടെല്‍ അവീവിലും ജറുസലേമിലുമാണ് ഇറാന്‍ ആക്രമണം കൂടുതല്‍ ആഘാതമുണ്ടാക്കിയിരിക്കുന്നത്. രാവിലെ ടെഹ്‌റാനില്‍ ഇസ്രായേല്‍ ആക്രമണവുണ്ടായി.
ഇറാനിലെ ലക്ഷ്യങ്ങളിലേക്കുള്ള ആക്രമണം തുടരുകയാണെന്നും ഐ.ഡി.എഫ്. അറിയിച്ചു. പശ്ചിമേഷ്യയെ സമ്പൂര്‍ണ യുദ്ധഭീതിയിലാഴ്ത്തി ഇസ്രായേല്‍ ഇറാനില്‍ അതിശക്തമായ ആക്രമണമാണ് വ്യാഴാഴ്ച രാത്രിയിലും ശനിയാഴ്ച പുലര്‍ച്ചെയുമായി നടത്തിയത്.
സംയുക്ത സൈനികമേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബാഖരി, ഇറാൻ്റെ ആണവപദ്ധതിയുടെ ബുദ്ധികേന്ദ്രവും ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോറിൻ്റെ തലവനുമായ ജനറല്‍ ഹൊസ്സൈന്‍ സലാമി, റവല്യൂഷനറി ഗാർഡിലെ മിസൈൽ പദ്ധതിയുടെ ചുമതലയുള്ള ജനറൽ അലി ഹാജിസാദാ, സായുധസേന ഡെപ്യൂട്ടി കമാൻഡർ ഗുലാം അലി റാഷിദ്, ഖമീനിയുടെ ഉപദേഷ്ടാവ് അലി ഷംഖാനി എന്നിവരും ആണവോര്‍ജ ഏജന്‍സിയുടെ മുന്‍ തലവന്‍ മുഹമ്മദ് മഹ്ദി ടെഹ്രാഞ്ചി അടക്കമുള്ള ആറോളം ആണവശാസ്ത്രജ്ഞരും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് വിവരം.
ഇറാൻ്റെ ആണവപദ്ധതിയുടെ ആണിക്കല്ലായി പ്രവര്‍ത്തിക്കുന്ന നതാന്‍സിലെ ആണവസമ്പുഷ്ടീകരണശാലയുള്‍പ്പെടെ ആറോളം ആണവകേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു.ഇറാൻ്റെ പ്രധാന ആണവ കേന്ദ്രത്തിൻ്റെ മുകള്‍ഭാഗം ആക്രമണത്തില്‍ നശിച്ചതായി യുഎന്‍ ആണവ മേധാവി പറഞ്ഞു.
ടെഹ്റാനിലേതുള്‍പ്പെടെ ഇറാൻ്റെ വിവിധ ആണവ-സൈനികകേന്ദ്രങ്ങളില്‍ ഒരേസമയം, തങ്ങളുടെ 200-ലേറെ യുദ്ധവിമാനങ്ങള്‍ ബോംബിട്ടെന്ന് ഇസ്രായേല്‍ സേനാവക്താവ് അറിയിച്ചു. വെള്ളിയാഴ്ച വൈകിയും ടെഹ്റാനില്‍ സ്‌ഫോടനങ്ങളുണ്ടായി. ഇസ്രായേല്‍ ആക്രമണത്തിനു പിന്നാലെ ടെല്‍ അവീവിലേക്ക് നൂറിലേറെ ഡ്രോണുകള്‍ ഇറാന്‍ തൊടുത്തു. പിന്നാലെയായിരുന്നു നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചുള്ള ഇറാൻ്റെ ആക്രമണം. ആക്രമണത്തില്‍ ഇസ്രായേലിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ഇറാൻ്റെ പ്രത്യാക്രമണം ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് കൂടുതല്‍ ആളുകളും ബങ്കറുകളിലും മറ്റു ഷെല്‍ട്ടറുകളിലുമായിരുന്നു.