Follow the FOURTH PILLAR LIVE channel on WhatsApp
ടെഹ്റാൻ: ഇറാനിൽ വീണ്ടും ഇസ്രായേലിൻ്റെ കനത്ത മിസൈൽ ആക്രമണം. തെക്കൻ ടെഹ്റാനിലെ ആണവകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണം തുടരുകയാണെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഭൂഗർഭ ആണവ സംവിധാനങ്ങൾ സുരക്ഷിതമാണെന്ന് ഇറാൻ അറിയിച്ചു.
ഇറാനും പ്രത്യാക്രമണം നടത്തുന്നുണ്ട്. ഡ്രോൺ ഉപയോഗിച്ച് ടെൽ അവീവിലും ജറുസലമിലും ഇറാൻ ആക്രമണം നടത്തിയെന്നാണ് വിവരം. ഇസ്രായേലിൽ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. ഇസ്രായേലിൻ്റെ പോർവിമാനം വെടിവച്ചിട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് ഇസ്രായേലിൻ്റെ സൈനിക വക്താവ് നിഷേധിച്ചു. ഇസ്രായേലിനെ മുട്ടുകുത്തിക്കുമെന്ന് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമീനി പറഞ്ഞു.
ഇതിനിടെ ഇസ്രായേലിലേക്ക് ഹൂതി വിമതർ ഡ്രോൺ ആക്രമണം നടത്തി. ഇറാൻ്റെ ആക്രമണം സാധാരണക്കാരുടെ നേരെയാണെന്ന് ഇസ്രായേൽ ആരോപിച്ചു. വീടുകളിൽ തന്നെ കഴിയണമെന്നും പൊതുസ്ഥലങ്ങളിൽ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും ജനങ്ങൾക്ക് ഇസ്രായേൽ നിർദേശം നൽകി. ഇസ്രായേൽ – ഇറാൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ അറബ് രാഷ്ട്രത്തലവൻമാരുമായി യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഫോണിൽ സംസാരിച്ചു.
വ്യാഴാഴ്ച രാത്രി ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ സേനാമേധാവി മുഹമ്മദ് ബാഗേരി ഉൾപ്പെടെ സൈന്യത്തിലെ ആദ്യ 4 സ്ഥാനക്കാരും രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല ഖമീനിയുടെ മുഖ്യ ഉപദേഷ്ടാവും 6 ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. ഇറാൻ്റെ റവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. ടെഹ്റാനിൽ പാർപ്പിടസമുച്ചയം തകർക്കപ്പെട്ടു. കുട്ടികളടക്കം 78 പേർ കൊല്ലപ്പെട്ടെന്നും മുന്നൂറിലേറെപ്പേർക്കു പരുക്കേറ്റെന്നും ഇറാൻ അറിയിച്ചു.
ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ മാത്രം 6 സ്ഫോടനങ്ങൾ നടന്നെന്നും ഇറാൻ്റെ ആണവ പ്ലാൻ്റുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. ഇറാൻ്റെ ഭീഷണിയെ നേരിടുന്നതിനായി ‘ഓപ്പറേഷൻ റൈസിങ് ലയൺ’ തുടരുമെന്നും ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.