Follow the FOURTH PILLAR LIVE channel on WhatsApp
ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഖരിയും ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി.) മേധാവി ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടു. ഇറാനെതിരെ ഇസ്രായേൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ഓപ്പറേഷൻ റൈസിങ് ലയണിൽ’ കൊല്ലപ്പെട്ടവരിൽ ബാഖരിയും സലാമിയും ഉൾപ്പെടുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ മാത്രം 6 സ്ഫോടനങ്ങൾ നടന്നെന്നും ഇറാൻ്റെ ആണവ പ്ലാൻ്റുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. ഇറാൻ്റെ ഭീഷണിയെ നേരിടുന്നതിനായി ‘ഓപ്പറേഷൻ റൈസിങ് ലയൺ’ തുടരുമെന്നും ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
‘നടാൻസിലുള്ള ഇറാൻ്റെ പ്രാഥമിക ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിനും ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കും നേരെയും ഇസ്രായേൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. മുഹമ്മദ് ബാഖരി കൊല്ലപ്പെട്ടിരിക്കാം. ടെഹ്റാനിൽ നടത്തിയ ആദ്യ ആക്രമണത്തിൽ തന്നെ ഇറാനിയൻ ചീഫ് ഓഫ് സ്റ്റാഫും മുതിർന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യത’ – ഇസ്രായേലി ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എ.എഫ്.പിയോട് പറഞ്ഞു. ബാഖരിയും സലാമിയും കൊല്ലപ്പെട്ടതായി ഇറാൻ്റെ ഔദ്യോഗിക ടെലിവിഷൻ ചാനൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിലെ (ഐ.ആർ.ജി.സി.) മുതിർന്ന സൈനിക ഉദ്യോഗസ്ഥനാണ് മുഹമദ് ബാഖരി. 2016 മുതൽ ഇറാൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ആണ്. 1980ലാണ് ബാഖരി സൈന്യത്തിൽ ചേരുന്നത്. ഇറാൻ-ഇറാഖ് യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. 2022–23ല്‍ ഇറാനിൽ നടന്ന ജനകീയ പ്രതിഷേധത്തിനിടെ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന് ആരോപിച്ച് ബാഖരിക്ക് യു.എസ്., കാനഡ, യു.കെ., യൂറോപ്യൻ യൂണിയൻ എന്നിവർ ഉപരോധം ഏർപ്പെടുത്തിയിരുന്നു. മുഹമ്മദ് ബാഖരിയുടെ മൂത്ത സഹോദരനും ഐ.ആർ.ജി.സി. കമാൻഡറുമായ ഹസ്സൻ ബാഖരി ഇറാൻ-ഇറാഖ് യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു.
2024ല്‍ ഇറാന്‍ ഇസ്രയേലിന് നേരെ ആദ്യമായി നേരിട്ട് നടത്തിയ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത് ഹൊസൈന്‍ സലാമിയായിരുന്നു. 300ല്‍ അധികം ഡ്രോണുകളും മിസൈലുകളും വിന്യസിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേല്‍ ഇറാനുനേരെ ആക്രമണം നടത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോള്‍ ‘ഏത് സാഹചര്യങ്ങളെയും സന്ദര്‍ഭങ്ങളെയും നേരിടാന്‍ ഇറാന്‍ പൂര്‍ണ്ണമായി തയ്യാറാണ്’ എന്നാണ് സലാമി വ്യാഴാഴ്ച പറഞ്ഞത്.