Follow the FOURTH PILLAR LIVE channel on WhatsApp
ടെഹ്‌റാന്‍: ഇറാനു നേര്‍ക്ക് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് 78 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടുവെന്ന് ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി. 329 പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്.
അതേസമയം, ഇസ്രായേല്‍ നടത്തിയ ആക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ അമേരിക്കയുമായുള്ള ആണവചര്‍ച്ചയില്‍നിന്ന് ഇറാന്‍ പിന്മാറി. ഇക്കാര്യം ഇറാന്‍ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. യു.എസുമായുള്ള ആണവചർച്ചകൾ അർഥമില്ലാത്തതാണെന്ന് ഇറാൻ നേതൃത്വം പ്രതികരിച്ചു.
2015ലെ ആണവകരാര്‍ പുനരുജ്ജീവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടത്താനിരുന്ന ചര്‍ച്ചയാണ് ഇപ്പോള്‍ മുടങ്ങിയിരിക്കുന്നത്. യു.എസ്. ഉപരോധം നീക്കുന്നതിന് പകരമായി ഇറാൻ്റെ ആണവശേഷി പരിമിതപ്പെടുത്തുന്നതായിരുന്നു കരാര്‍. 2018ല്‍ ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിൻ്റെ കാലത്ത് കരാറില്‍നിന്ന് യു.എസ്. പിന്‍വാങ്ങിയിരുന്നു.
ഇസ്രായേല്‍ ആക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതി യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കാന്‍ ഇറാന്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയിലെ ഇറാന്‍ മിഷനാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. അതേസമയം, വിവിധരാജ്യങ്ങളിലെ തങ്ങളുടെ എംബസികള്‍ താല്‍ക്കാലികമായി അടയ്ക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചിട്ടുണ്ട്. യു.എസിലെയും യു.കെയിലെയും ഉള്‍പ്പെടെയുള്ള ഓഫീസുകളാണ് തല്‍ക്കാലത്തേക്ക് അടയ്ക്കുക.
ഇറാനിലെ സൈനിക, ആണവകേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സൈന്യത്തിലെ ഉന്നതരും ആണവശാസ്ത്രജ്ഞരും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടന്നതിന് പിന്നാലെ രാജ്യത്തെ ഇൻ്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഇറാന്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.