29 C
Trivandrum
Saturday, June 14, 2025

അഹമ്മദാബാദ് വിമാനദുരന്തം: മരിച്ചവരിൽ മലയാളി നഴ്സും ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും

Follow the FOURTH PILLAR LIVE channel on WhatsApp 

അഹമ്മദാബാദ്: അപകടത്തില്‍പ്പെട്ട എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുൾപ്പെടെയുള്ള 241 പേരും മരിച്ചെന്ന് റിപ്പോർട്ട്. രമേഷ് വിശ്വാസ് കുമാറാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. മരിച്ചവരില്‍ ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും ഉൾപ്പെടുന്നു. പത്തനംതിട്ട സ്വദേശിയും നഴ്സുമായ രഞ്ജിത ജി.നായർക്കും അപകടത്തിൽ ജീവൻ നഷ്ടമായി.

പത്തനംതിട്ട പുല്ലാട് സ്വദേശിനിയായ രഞ്ജിത ലണ്ടനില്‍ നഴ്സായിരുന്നു. നാട്ടില്‍വന്ന് ലണ്ടനിലേക്കുള്ള മടക്കയാത്രയിലായിരുന്നു ഇവർ. വീടിൻ്റെ അത്താണിയായിരുന്നു രഞ്ജിത. 2 കുട്ടികളേയും അമ്മയേയും നോക്കിയിരുന്നത് രഞ്ജിതയായിരുന്നു. കുട്ടികളും അമ്മയും നാട്ടിലായതുകൊണ്ട് തന്നെ വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിൽ തന്നെ സ്ഥിരതാമസമാക്കാനായിരുന്നു രഞ്ജിതയുടെ തീരുമാനമെന്ന് പ്രദേശവാസികൾ പറയുന്നു. പഴയ വീടിനുതൊട്ടടുത്തായി പുതിയ വീട് നിർമ്മിക്കുന്നുണ്ട്. എന്നാൽ, പണി തീരും മുമ്പേ ദുരന്തം രഞ്ജിതയുടെ ജീവനെടുത്തു.

ഏതാനും ദിവസത്തെ അവധിക്കായാണ് രഞ്ജിത നാട്ടിലെത്തിയത്. കുട്ടികളോടും അമ്മയോടുമൊത്തുള്ള സന്തോഷ നിമിഷങ്ങൾക്ക് ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് രഞ്ജിത വീട്ടിൽനിന്ന് യാത്രതിരിച്ചത്. തുടർന്ന് ചെന്നൈയിൽ എത്തി അവിടെ നിന്ന് അഹമ്മദാബാദിലേക്കും പോയി. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ എല്ലാം മാറിമറിഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ അഹമ്മദാബാദിൽ നിന്ന് രഞ്ജിത കയറിയ എയർ ഇന്ത്യയുടെ വിമാനം തകർന്നുവീണു. പത്താംക്ലാസ് വിദ്യാർഥി ഇന്ദുചൂഡൻ, ഏഴാം ക്ലാസ് വിദ്യാർഥി ഇതിഗ എന്നിവരാണ് രഞ്ജിതയുടെ മക്കൾ. പരേതനായ ഗോപകുമാരൻ നായരാണ് അച്ഛൻ. അമ്മ തുളസി.

വിമാനത്തിലെ ബിസിനസ് ക്ലാസിലെ യാത്രക്കാരനായിരുന്നു ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി. ലണ്ടനിലുള്ള ഭാര്യ അഞ്ജലിയുടെ അടുത്തേക്കു പോവുകയായിരുന്നു അദ്ദേഹം. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രൂപാണിയുടെ മരണം വൈകീട്ടോടെയാണ് സ്ഥിരീകരിച്ചത്.

ഗുജറാത്ത് രാജ്കോട്ട് സ്വദേശിയായ വിജയ് രൂപാണി ഗുജറാത്തിൻ്റെ 16ാമത്തെ മുഖ്യമന്ത്രിയാണ്. 2016 ഓഗസ്റ്റ് 7 മുതല്‍ 2021 സെപ്റ്റംബര്‍ 11 വരെ 2 ടേമുകളിലായി മുഖ്യമന്ത്രിക്കസേരയിലിരുന്നിട്ടുണ്ട്. പട്ടീദാര്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് ജനരോഷമുയര്‍ന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെന്‍ പട്ടേല്‍ രാജിവെച്ചപ്പോഴാണ് രൂപാണി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. അതിന് മുന്‍പ് ആനന്ദിബെന്‍ മന്ത്രിസഭയില്‍ ഗതാഗതം, തൊഴില്‍, ജലവിതരണം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 115 സീറ്റില്‍ നിന്ന് ബി.ജെ.പി. 99 സീറ്റിലേക്ക് ചുരുങ്ങിയതോടെ രൂപാണിയുടെ ഗ്രാഫും താഴ്ന്നു. അങ്ങനെയാണ് അടുത്ത തിരഞ്ഞെടുപ്പിന് ഒരു വർഷമുള്ളപ്പോൾ മുഖ്യമന്ത്രിപദം രാജിവച്ച് നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദര്‍ പട്ടേലിന് വഴിയൊരുക്കിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38നായിരുന്നു എയര്‍ ഇന്ത്യ വിമാനം അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നത്. 2 പൈലറ്റുമാരും 10 കാബിന്‍ ക്രൂവും യാത്രക്കാരും ഉള്‍പ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരും 7 പോര്‍ച്ചുഗീസ് പൗരന്മാരുമാണ്. ഒരു കനേഡിയന്‍ പൗരനും വിമാനത്തിലുണ്ടായിരുന്നു. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്നുവീണ് അഗ്നിഗോളമായി മാറി.

അപകടത്തിന് കാരണം വിമാനത്തിൻ്റെ 2 എന്‍ജിനുകളിലും പക്ഷി ഇടിച്ചതാകാമെന്ന് സംശയിക്കുന്നതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ.) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബോയിങ്ങിൻ്റെ ഡ്രീം ലൈനര്‍ 787- 8 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സര്‍വീസ് നടത്തുന്നവയില്‍ ഏറ്റവും അത്യാധുനിക യാത്രാവിമാനമെന്നാണ് ബോയിങ് 787- 8നെ വിശേഷിപ്പിക്കുന്നത്.

Recent Articles

Related Articles

Special

Enable Notifications OK No thanks