Follow the FOURTH PILLAR LIVE channel on WhatsApp
അഹമ്മദാബാദ്: 200ലേറെ പേരുടെ ജീവന്‍ പൊലിഞ്ഞ അഹമ്മദാബാദ് വിമാനദുരന്തത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട് 38കാരനായ വിശ്വാസ് കുമാര്‍ രമേഷ്. യാത്രക്കാരില്‍ ഒരാള്‍പോലും ജീവനോടെ അവശേഷിച്ചിരിക്കില്ലെന്ന് കരുതിയ സന്ദര്‍ഭത്തിലാണ് ഫീനിക്‌സ് പക്ഷിയെപോലെ ദുരന്തമുഖത്തുനിന്ന് വിശ്വാസ് കുമാര്‍ രക്ഷാപ്രവര്‍ത്തകര്‍ക്കിടയിലേക്ക് നടന്നെത്തിയത്. മുഖത്തും കാലിലും നെഞ്ചിലും ഉള്‍പ്പെടെ പരുക്കേറ്റ ഇദ്ദേഹം നിലവില്‍ അഹമ്മദാബാദ് അസാര്‍വയിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാര്‍ രമേഷ് സഹോദരനായ അജയ് കുമാര്‍ രമേഷി(45)നൊപ്പമാണ് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രചെയ്തിരുന്നത്. എന്നാല്‍, ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിന് സമീപത്തെ കെട്ടിടങ്ങള്‍ക്ക് മുകളിലേക്ക് വിമാനം തകര്‍ന്നുവീഴുകയും അഗ്നിഗോളമായി മാറുകയുമായിരുന്നു. കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായാണ് വിശ്വാസ് കുമാറും സഹോദരനും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് തിരികെ ബ്രിട്ടനിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ദാരുണമായ അപകടം.
ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കന്‍ഡിനുള്ളിലാണ് അപകടം സംഭവിച്ചതെന്നായിരുന്നു ചികിത്സയിലുള്ള വിശ്വാസ് കുമാറിൻ്റെ പ്രതികരണം. ‘ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കന്‍ഡ് പിന്നിട്ടതോടെയാണ് വലിയ ശബ്ദത്തോടെ വിമാനം തകര്‍ന്നുവീണത്. എല്ലാം സംഭവിച്ചത് പെട്ടെന്നായിരുന്നു. ഞാന്‍ എഴുന്നേറ്റപ്പോള്‍ എനിക്ക് ചുറ്റും മൃതദേഹങ്ങളായിരുന്നു. ഞാന്‍ ശരിക്കും ഭയന്നുപോയി. തുടര്‍ന്ന് അവിടെനിന്ന് എഴുന്നേറ്റ് ഓടുകയായിരുന്നു. എൻ്റെ ചുറ്റും വിമാനത്തിൻ്റെ അവശിഷ്ടങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് ഒരാള്‍ എന്നെ പിടിച്ച് ആംബുലന്‍സില്‍ കയറ്റുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു’ -വിശ്വാസ് കുമാര്‍ പറഞ്ഞു.
വിമാനത്തിലെ 11എ നമ്പര്‍ സീറ്റിലായിരുന്നു വിശ്വാസ് കുമാര്‍ യാത്ര ചെയ്തിരുന്നത്. ചികിത്സയിലുള്ള ഇദ്ദേഹത്തിൻ്റെ കൈവശം ബോര്‍ഡിങ് പാസുമുണ്ടായിരുന്നു. അതേസമയം, മറ്റൊരു ഭാഗത്തെ സീറ്റിലാണ് സഹോദരന്‍ യാത്രചെയ്തിരുന്നതെന്നും വിശ്വാസ് കുമാര്‍ പറഞ്ഞു. സഹോദരനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹത്തെ കണ്ടെത്താന്‍ സഹായിക്കണമെന്നും ചികിത്സയില്‍ കഴിയുന്നതിനിടെ വിശ്വാസ് കുമാര്‍ മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. എന്നാൽ അജയ് കുമാറിന് രക്ഷപ്പെടാനായില്ല എന്നതായിരുന്നു സത്യം.
കഴിഞ്ഞ 20 വര്‍ഷമായി വിശ്വാസ് കുമാര്‍ ലണ്ടനിലാണ്. ഇദ്ദേഹത്തിൻ്റെ ഭാര്യയും കുട്ടിയും ഇപ്പോള്‍ ലണ്ടനിലാണുള്ളത്.