Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: ജനുവരി മുതല്‍ 682 ഇന്ത്യക്കാരെ യു.എസില്‍നിന്ന് നാടുകടത്തിയിട്ടുണ്ടെന്നും അവരില്‍ ഭൂരിഭാഗവും നിയമവിരുദ്ധമായി യു.എസിലേക്ക് കടക്കാന്‍ ശ്രമിച്ചവരാണെന്നും കേന്ദ്ര സര്‍ക്കാര്‍. രേഖകളില്ലാത്തതിനാല്‍ നാടുകടത്തലോ മറ്റ് നിയമപരമായ പ്രത്യാഘാതങ്ങളോ യു.എസില്‍ നേരിടുന്ന പൗരരെ പിന്തുണയ്ക്കുന്നതിന് ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ചും വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് ലോക്സഭയിൽ വിശദീകരിച്ചു.
നാടുകടത്തപ്പെടുന്നവരുടെ പട്ടിക ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ സൂക്ഷ്മമായി പരിശോധിച്ച് സ്ഥിരീകരിക്കുന്നുണ്ട്. ഇന്ത്യന്‍ പൗരരാണെന്ന് സ്ഥിരീകരിച്ചശേഷമേ ഇവരെ ഇന്ത്യയിലേക്ക് അയക്കാന്‍ അനുവദിക്കുകയുള്ളൂ.
അനധികൃതമായി യു.എസിലേക്ക് കുടിയേറിയവരുടെ കണക്ക് സര്‍ക്കാര്‍ സൂക്ഷിക്കുന്നില്ല. യു.എസ്. അധികൃതരില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് അനധികൃതകുടിയേറ്റം, മനുഷ്യക്കടത്ത് എന്നിവയില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികളുടെയും പ്രൊഫഷണലുകളുടെയും സഞ്ചാരം, ഹ്രസ്വകാല ടൂറിസ്റ്റ്, ബിസിനസ് യാത്രകള്‍ തുടങ്ങിയവ സുഗമമാക്കുന്നതിനും ഇരുരാജ്യത്തിനും പ്രയോജനകരവും സുരക്ഷിതവുമായ ഇടപെടലുകള്‍ക്കുമായി സര്‍ക്കാര്‍ യു.എസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.