Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: 100 ടണ്ണില്‍ താഴെ കേവുഭാരമുള്ള യാനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള കേന്ദ്രം കൊച്ചിയില്‍ ആരംഭിക്കുന്നതിന് ടാറ്റ എൻ്റർപ്രൈസിന് കീഴിലുള്ള ആർട്സൺ എൻജിനീയറിങ്ങും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്‍റ്സും ധാരണാപത്രം ഒപ്പുവെച്ചു. ഇവിടെ നിന്ന് ബോട്ടുകളുടെ കയറ്റുമതിയും ലക്ഷ്യമിടുന്നുവെന്നും അവർ അറിയിച്ചു. ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായാണ് പ്രഖ്യാപനം.
രാജ്യത്ത് ഇന്ന് ഏറ്റവും സാധ്യതയുള്ളതും ലാഭകരവുമായ മേഖലയാണ് കപ്പല്‍നിര്‍മ്മാണമെന്ന് ആര്‍ട്സണ്‍ എന്‍ജിനീയറിങ് സി.ഇ.ഒ. ശശാങ്ക് ഝാ ചൂണ്ടിക്കാട്ടി. 1 രൂപ മുടക്കിയാല്‍ 8 രൂപ തിരികെ ലഭിക്കും. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗതിശക്തി പദ്ധതി വഴി ഉള്‍നാടന്‍ ജലഗതാഗതത്തിന് വന്‍ സാധ്യതകളാണ് ഉണ്ടാകുന്നത്. ഇതിനായി ചെറുയാനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിക്കാന്‍ പോവുകയാണ്. ഈ സാധ്യതയാണ് ആര്‍ട്സണ്‍ ഉപയോഗപ്പെടുത്താനുദ്ദേശിക്കുന്നതെന്നും ഝാ പറഞ്ഞു.
നിലവിലുള്ള ഭൂമിയിലാണ് കപ്പല്‍ നിര്‍മ്മാണ കേന്ദ്രം തുടങ്ങുന്നത്. നിര്‍മ്മാണകേന്ദ്രം പൂര്‍ണ പ്രവര്‍ത്തനം ആരംഭിച്ചാല്‍ മുന്നൂറിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചി പോര്‍ട്ട് ട്രസ്റ്റില്‍ 7 ഏക്കര്‍ സ്ഥലം വികസന പദ്ധതികള്‍ക്കായി മലബാര്‍ സിമന്‍റ്സ് പാട്ടത്തിനെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ 8 വര്‍ഷമായി ഇവിടെ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. വര്‍ഷം തോറും വലിയൊരു തുക പാട്ടത്തുകയായി നല്‍കുന്നുമുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തിയാണ് ടാറ്റ-ആര്‍ട്സണുമായി കരാറില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചതെന്ന് മലബാര്‍ സിമന്‍റ്സ് എം.ഡി. ജെ.ചന്ദ്രബോസ് പറഞ്ഞു.































