ഭക്ഷ്യസംസ്ക്കരണം: മൂല്യവർധനയിൽ നൂതനത്വവും സുസ്ഥിരതയും അഭികാമ്യം

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: ഭക്ഷ്യസംസ്ക്കരണ മേഖലയില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ നൂതനത്വത്തിനും സുസ്ഥിരതയ്ക്കും തയ്യാറായാല്‍ കേരളത്തിനു അനന്തമായ സാധ്യതകളാണുള്ളതെന്ന് ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയോനുബന്ധിച്ചു നടത്തിയ ശില്പശാല. ഇതിനൊപ്പം വെല്ലുവിളികളും ഏറെയുണ്ടെന്നു ശില്പശാലയിൽ പങ്കെടുത്ത വിദഗ്ദ്ധര്‍ ചുണ്ടിക്കാട്ടി.

പ്രകൃതി വിഭവങ്ങളുടെ ലഭ്യത, ജൈവവൈവിധ്യം, 3000 വര്‍ഷത്തെ പാരമ്പര്യം, ലോകമെമ്പാടുമുള്ള മലയാളി സാന്നിധ്യം തുടങ്ങിയവയാണ് അനുകൂല ഘടകങ്ങള്‍. അതേസമയം, കീടനാശിനികളുടെ അമിത ഉപയോഗം, കാലാവസ്ഥാ വ്യതിയാനം, വിദഗ്ദ്ധ തൊഴിലാളികളുടെ അഭാവം തുടങ്ങിയവയാണ് വെല്ലുവിളികള്‍.

ഉപഭോക്താക്കളുടെ വിശ്വാസം പ്രധാനമാണെന്ന് മുഖ്യപ്രസംഗം നടത്തിയ ഓര്‍ക്ല സി.ഇ.ഒ. സഞ്ജയ് ശര്‍മ്മ പറഞ്ഞു. ഗുണനിലവാരമില്ലായ്മ, കലര്‍പ്പില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവ്, ഉപഭോക്താക്കളുടെ മാറുന്ന താത്പര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ തടസ്സങ്ങളും വെല്ലുവിളികളുമാണ്. കര്‍ഷകരുടെ ഭാഗത്തുനിന്നു മികച്ച ഉദ്യമങ്ങള്‍ ഉണ്ടാകണം. ഭക്ഷ്യ സംസ്കരണരംഗം അതനുസരിച്ചു പ്രവര്‍ത്തിക്കുകയും വേണം. വിതരണ ശൃംഖലയുടെ വിപുലീകരണവും പ്രധാനമാണെന്ന് സഞ്ജയ് ശര്‍മ്മ പറഞ്ഞു.

സുഗന്ധവിളകളുടെ കാര്യത്തില്‍ കേരളം ആഗോളതലത്തില്‍ത്തന്നെ മുന്‍നിരയിലാണെന്ന് മാന്‍ ഗ്രൂപ്പ് പ്രസിഡന്‍റ് ജോണ്‍ മാന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേരളം വജ്രഖനിയാണ്. ഗുണപരവും സുസ്ഥിരവുമായ രീതികള്‍ അവലംബിച്ചാല്‍ സാധ്യതകള്‍ ഏറെയാണ്. അത് കേരളത്തെ മികച്ച നിക്ഷേപക ലക്ഷ്യസ്ഥാനമാക്കും. സര്‍ക്കാരിൻ്റെ പിന്തുണയും നയങ്ങളും അനുകൂലമാണെന്നും മാന്‍ അഭിപ്രായപ്പെട്ടു.

കേരളത്തെ സഹായിക്കാന്‍ എ.ഡി.ബി. സന്നദ്ധമാണെന്നു എ.ഡി.ബി. ഇന്ത്യന്‍ മിഷന്‍ കണ്‍ട്രി ഡയറക്ടര്‍ മിയോ ഓക അറിയിച്ചു. ദേശീയ ഐ.ടി നയവുമായി ബന്ധപ്പെട്ട് സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാനുള്ള പദ്ധതി ഇക്കൊല്ലം നടപ്പിലാക്കും. സര്‍ക്കാര്‍ വഴി നടപ്പാക്കുന്ന പദ്ധതികള്‍ക്ക് എ.ഡി.ബി. സാങ്കേതിക പിന്തുണയും നല്‍കും. ഭക്ഷ്യ സംസ്കരണ രംഗമാണ് രാജ്യത്തെ ഏറ്റവും വളര്‍ച്ചയുള്ള തൊഴില്‍ രംഗം. രാജ്യത്തെ ഭക്ഷ്യകയറ്റുമതിയില്‍ 20 ശതമാനം കേരളത്തില്‍ നിന്നാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിപണനത്തിനു മികച്ച വിതരണ ശൃംഖലകള്‍ പ്രധാനമാണ്. യു.എ.ഇ., യു.എസ്., യൂറോപ് എന്നിവയ്ക്കു് പുറമെയുള്ള രാജ്യങ്ങളിലെ വിപണികള്‍ കണ്ടെത്തണമെന്നും മിയോ ഓക നിര്‍ദ്ദേശിച്ചു.

കേരളത്തിലെ കൃഷിയിടങ്ങളുടെ വിസ്തൃതി കുറവാണെന്നത് പുതിയ കൃഷിരീതികളുടെ പരീക്ഷണങ്ങള്‍ക്കു തടസ്സമാണെന്ന് സിന്തൈറ്റ് എം.ഡി. അജു ജേക്കബ് അഭിപ്രയപ്പെട്ടു. ഉത്പന്നങ്ങളുടെ ഗുണനിലവാരമാണ് മറ്റൊരു പ്രശ്നം. മാറ്റങ്ങള്‍ കര്‍ഷകരില്‍ നിന്നു തുടങ്ങുന്നതാണ് ഉചിതം. കേരളത്തില്‍ ഭക്ഷ്യസംസ്ക്കരണത്തിന് ആവശ്യമായ അസംസ്കൃത വിഭവങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍ വളര്‍ച്ചയ്ക്കുള്ള സാധ്യത പരിമിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ജനത ഏറെയുള്ള ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കു കേരളത്തില്‍ നിന്നുള്ള കയറ്റുമതി സാധ്യത കൂടുതലാണെന്നു ഓസ്ട്രേലിയന്‍ കോണ്‍സുലേറ്റിലെ കൃഷി വിഭാഗത്തിലെ കൗണ്‍സലര്‍ കിരണ്‍ കരാമില്‍ പറഞ്ഞു . ഇന്ത്യന്‍ വംശജര്‍ക്കു കേരളത്തില്‍ നിന്നുള്ള ഉയര്‍ന്ന ഗുണനിലവാരമുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളോട് അതിയായ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യസംസ്കരണ മേഖല പരിവര്‍ത്തനത്തിന്‍റെ പാതയിലാണെന്ന് സെമിനാറില്‍ മോഡറേറ്ററായിരുന്ന സി.ഐ.ഐ. കേരള ചെയര്‍മാനും മഞ്ഞിലാസ് ഫുഡ് ടെക് മേധാവിയുമായ വിനോദ് മഞ്ഞില അഭിപ്രായപ്പെട്ടു.

Recent Articles

Related Articles

Special