Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: വ്യവസായ കേരളത്തിന്‍റെ കുതിപ്പും അവസരവും നിക്ഷേപ സാധ്യതയും വിളിച്ചോതി ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലെ അൺബോക്സ് കേരള പ്രദര്‍ശനം. പരമ്പരാഗത വ്യവസായങ്ങള്‍ മുതല്‍ നാളെയുടെ സാങ്കേതികവിദ്യയിലധിഷ്ഠിതമായ നൂതന സ്റ്റാര്‍ട്ടപ്പുകളും അഭിമാനസ്തംഭങ്ങളായ വന്‍കിട വ്യവസായങ്ങള്‍ വരെ ആകര്‍ഷകമായ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു.


ആകെ 105 പ്രദര്‍ശന സ്റ്റാളുകളാണ് ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന അൺബോക്സ് കേരള പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍, സംസ്ഥാന മന്ത്രിമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം. കേരളത്തിന്‍റെ വ്യവസായ മേഖലയിലെ 22 മുന്‍ഗണനാ മേഖലകളെ പ്രത്യേകം എടുത്തു കാട്ടുന്ന പ്രദര്‍ശനം വൈവിധ്യം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധയാകര്‍ഷിക്കുന്നു.


സംസ്ഥാനത്തിന്‍റെ വ്യവസായമുന്നേറ്റത്തിന്‍റെ ചാലക ശക്തിയായ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളില്‍ ഭക്ഷ്യസംസ്ക്കരണം, ഉത്പാദനമേഖല, റബര്‍ എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു. ആയുര്‍വേദ-സൗഖ്യചികിത്സാ മേഖലയിലും വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു. എണ്ണത്തോണി, ആയുര്‍വേദ യാത്രാ കിറ്റ്, ആരോഗ്യസംരക്ഷണ ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.


രാജ്യത്തിന്‍റെ അഭിമാനമായ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനി കപ്പലായ ഐ.എൻ.എസ്. വിക്രാന്തിന്‍റെ മാതൃകയാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്‍റെ പവലിയനില്‍ കാഴ്ചക്കാരെ സ്വീകരിക്കുന്നത്. ഇതിനു പുറമെ രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോയുടെ മാതൃകയും ഒരുക്കിയിരിക്കുന്നു. വിഴിഞ്ഞം തുറമുഖത്തിന്‍റെ സാധ്യതകളും അവസരങ്ങളും പ്രത്യേക സ്റ്റാളില്‍ പ്രദര്‍ശനത്തിനുണ്ട്. ആലപ്പുഴയിലെ സ്വകാര്യമേഖലയിലുള്ള സമുദ്ര ഷിപ്പ് യാര്‍ഡിന്‍റെ സ്റ്റാളും ഈ മേഖലയിലെ സംസ്ഥാനത്തിന്‍റെ നിക്ഷേപസാധ്യതകള്‍ അറിയിക്കുന്നു.


പ്രതിരോധ സാങ്കേതികവിദ്യയില്‍ ഏറെ സങ്കീര്‍ണമായ പ്രക്രിയയായിരുന്നു ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ സുഖോയ്- 30 പോര്‍വിമാനത്തില്‍ ഘടിപ്പിക്കുകയെന്നത്. ഇത് സാധ്യമാക്കിയ തിരുവനന്തപുരത്തെ ബ്രഹ്മോസ് കേന്ദ്രത്തിന്‍റെ പ്രദര്‍ശനം രാജ്യത്തിന്‍റെ അഭിമാനനേട്ടം വിവരിക്കുന്നതാണ്.


സംസ്ഥാന സര്‍ക്കാർ സ്ഥാപനങ്ങളായ കേരള കയര്‍ കോര്‍പറേഷന്‍, കെല്‍ട്രോണ്‍, കേരള സംസ്ഥാന ബാംബൂ മിഷന്‍, ഹാന്‍ടെക്സ്, ഖാദി, കശുവണ്ടി വികസന കോര്‍പറേഷന്‍, കേരള സോപ്സ്, കെ-ഫോണ്‍ എന്നിവയുടെ പ്രദര്‍ശനം പൊതുമേഖലാ സ്ഥാപനങ്ങളുടെ കരുത്ത് വിളിച്ചോതുന്നു.


സംസ്ഥാനത്തിന്‍റെ അഭിമാന സ്റ്റാര്‍ട്ടപ്പുകളായ ജെന്‍ റോബോട്ടിക്സ്, ഐറോവ് ടെക്നോളജീസ് എന്നിവയുടെ പ്രദര്‍ശനവും കൗതുകമുണര്‍ത്തുന്നതാണ്. മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതില്‍ ലോകത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച ബാന്‍ഡികൂട്ട് റോബോട്ടാണ് പ്രദര്‍ശനത്തിലെ താരം. 300 മീറ്റര്‍ ആഴത്തില്‍ വരെ പോയി സമുദ്രാന്തര്‍ ഗവേഷണം നടത്താന്‍ സഹായിക്കുന്ന ഡ്രോണായ ഐറോവ് ട്യൂണയും പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്. യു.കെ. അടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ഓര്‍ഡര്‍ ലഭിച്ച കാര്‍ഷികാവശ്യ ഡ്രോണ്‍ നിര്‍മ്മാതാക്കളായ ഫ്യൂസലേജ് ഇനോവേഷനും ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.


ഇന്ത്യയിലെ ഏറ്റവും ചടുലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ കേരളമാണെന്നതിന്‍റെ സാക്ഷ്യപത്രമാണ് പ്രദര്‍ശനത്തിലുള്ളത്. എക്സ്.ആര്‍. ഹൊറൈസണ്‍സ്, സെന്‍ട്രിഫ്, നാട്യ, സീപോഡ്സ്, റൂമിന്‍ഡോ, ഡോക്കര്‍വിഷന്‍, ഭൂഷണ്‍സ് ജൂനിയര്‍, ആക്രി, എന്‍ട്രി, വെബ്സി ആർ.എസ്., ക്യൂ ഓര്‍ട്, ഡ്രിസിലിന്‍, ബന്‍സന്‍ സ്റ്റുഡിയോ, പ്രോഫേസ്, ഗ്രോകോണ്‍സ്, സിസ്റ്റ ടെക്നോളജീസ് എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് സ്റ്റാളുകള്‍ ഒരുക്കിയിട്ടുള്ളത്.

സംസ്ഥാനത്തു നിന്നുള്ള ലോകോത്തര ആരോഗ്യ ഉത്പന്ന നിര്‍മ്മാണ കമ്പനികളും പ്രദര്‍ശനത്തിലുണ്ട്. രക്തബാഗുകളും മറ്റ് ഉപകരണങ്ങളും നിര്‍മ്മിക്കുന്ന അഗാപ്പെ, ഡെന്‍റ്കെയര്‍ ലാബ്, നീറ്റാജെലാറ്റിന്‍ തുടങ്ങിയ കമ്പനികളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ആസ്ട്രെക് ഇനോവേഷന്‍റെ രോഗീസഹായ റോബോട്ടും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നുണ്ട്.
ചെരുപ്പ് വ്യവസായം, കയര്‍, പ്ലാന്‍റേഷന്‍, ടൂറിസം, നിര്‍മ്മാണ വ്യവസായം, ഇലക്ട്രിക്കല്‍, ക്രെയിന്‍ നിര്‍മ്മാതാക്കള്‍, ഓട്ടോമോട്ടീവ് മേഖലകളിലെ പ്രമുഖരും പ്രദര്‍ശനമൊരുക്കിയിട്ടുണ്ട്.
































