കേരള വികസനത്തിന് പൂർണ പിന്തുണ; സിൽവർ ലൈനും പരാമർശിച്ച് പീയുഷ് ഗോയൽ

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: കേരളത്തിന്റെ വികസനത്തിനു കേന്ദ്രം എല്ലാ പിന്തുണയും നൽകുമെന്നു കേന്ദ്ര വാണിജ്യ -റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. സെമി ഹൈസ്പീഡ് റെയിൽ പോലുള്ള പദ്ധതികൾ കേരളത്തിന്റെ വികസനത്തിനു ഗതിവേഗം പകരും. അതിവേഗ റെയിൽ പദ്ധതി കാസറഗോഡ്-തിരുവനന്തപുരം യാത്രാസമയം ഗണ്യമായി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ നിക്ഷേപകേന്ദ്രമാണു കേരളം. നിക്ഷേപകര്‍ക്കായി കേരളത്തിന് കൈനിറയെ നല്‍കാനുണ്ട്. ടൂറിസംമേഖലയാകട്ടെ, നിര്‍മാണമേഖലയാകട്ടെ, ലോജിസ്റ്റിക്സ് മേഖലയാകട്ടെ, ഏതുമേഖലയായാലും കേരളം വികസനത്തിന്‍റെ മുന്‍പന്തിയിലാണ്. ആഗോളനിക്ഷേപങ്ങളുടെ പൂര്‍ണമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള കേരളത്തിന്‍റെ ശ്രമങ്ങള്‍ക്കു കേന്ദ്രസര്‍ക്കാരിന്‍റെ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രിയുടെ ‘വികസിത് ഭാരത്’ സങ്കൽപത്തിനു കരുത്തേകാൻ കേരളത്തിന്റെ ഈ മാറ്റത്തിനു കഴിയുമെന്നും പീയുഷ് ഗോയൽ പറഞ്ഞു.

ടൂറിസം മുതൽ അടിസ്ഥാനസൗകര്യ മേഖലകളിൽ വരെ കേരളത്തിൽ മാറ്റം പ്രകടമാണ്. കേരളത്തില്‍ 51 നക്ഷത്രഹോട്ടലുകളുണ്ടെന്നറിഞ്ഞു അതിശയിച്ചു പോയി. ലോകമെമ്പാടു നിന്നും സഞ്ചാരികള്‍ കേരളത്തിലേക്കു എത്തുന്നുവെന്നത് തികച്ചും അഭിമാനാര്‍ഹമാണ്. കേരളത്തിന്‍റെ സമുദ്രോത്പന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തികവികാസം മതിപ്പുളവാക്കുന്ന വേഗത്തിലാണു വളരുന്നത്.

വ്യവസായവികസനത്തില്‍ അടിസ്ഥാനസൗകര്യത്തിനു നിര്‍ണായകപങ്കുണ്ട്. കേരളം നവീനവും മികച്ചതുമായ അടിസ്ഥാനസൗകര്യം വികസിപ്പിച്ചുവരികയാണ്. റോഡ് നിർമാണത്തിൽ വലിയ പുരോഗതിയുണ്ട്. കേരളത്തിന്റെ വികസനത്തിൽ സിയാൽ മികച്ച മാതൃകയാണ്. മന്ത്രി പി.രാജീവ് മികച്ച പാർലമെന്റ് അംഗമായിരുന്നുവെന്നു പറഞ്ഞ ഗോയൽ, കേരളത്തിൽ ‘താമര’ വിരിഞ്ഞിട്ടില്ലെന്നും ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേ തമാശയായി പറഞ്ഞു.

കേരളത്തിൽ ഇടതു സർക്കാർ സ്വപ്നപദ്ധതിയായി കരുതുന്ന സിൽവർലൈൻ പദ്ധതി കേന്ദ്ര റെയിൽവേ മന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നും ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ച പീയുഷ് ഗോയൽ പറഞ്ഞു. പദ്ധതി സംബന്ധിച്ചും ജനങ്ങൾക്കുള്ള ആശങ്ക സംബന്ധിച്ചും ചില ചോദ്യങ്ങൾ സംസ്ഥാന സർക്കാരിനോടു മന്ത്രാലയം ഉന്നയിച്ചിട്ടുണ്ട്. അതിന്റെ മറുപടി ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Recent Articles

Related Articles

Special