Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി. എം.ആർ.അജിത് കുമാറിന്റെ മൊഴിൽ വിജിലൻസ് രേഖപ്പെടുത്തി. വിജിലൻസ് എസ്.പി. കെ.എൽ.ജോണിക്കുട്ടി, ഡി.വൈ.എസ്.പി. ഷിബു പാപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കൽ. നടപടി 6 മണിക്കൂറോളം നീണ്ടു.
അനധികൃത സ്വത്തില്ലെന്നാണ് അജിത് കുമാർ വിജിലൻസിൽ നൽകിയ മൊഴി. ആരോപണങ്ങൾക്കു പിന്നിൽ മതമൗലിക വാദികളെന്നും അജിത് കുമാർ മൊഴി നൽകി. ആഡംബര വീട് നിർമ്മാണം അടക്കമുള്ള കാര്യങ്ങളുടെ രേഖകൾ അജിത് കുമാർ വിജിലൻസിനു കൈമാറിയിട്ടുണ്ട്. ബന്ധുക്കളുടെപേരിൽ സ്വത്ത് സമ്പാദനം, കവടിയാറിലെ കോടികളുടെ ഭൂമിയിടപാട്, കേസ് ഒഴിവാക്കാൻ കൈക്കൂലി തുടങ്ങിയ ആരോപണങ്ങളാണ് എ.ഡി.ജി.പിക്കെതിരേയുള്ളത്. പി.വി.അൻവർ എം.എൽ.എ.യാണ് എ.ഡി.ജി.പിക്കെതിരെ ആരോപണമുന്നയിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് എം.ആർ. അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന ഡി.ജി.പി. ഡോ.ഷെയ്ഖ് ദർവേഷ് സാഹിബിന്റെ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ അജിത്കുമാറിനെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യും. രണ്ടാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.