29 C
Trivandrum
Saturday, April 26, 2025

കൊടകര കുഴൽപ്പണക്കേസിൽ വൻ വെളിപ്പെടുത്തൽ -‘കോടികൾ ആറു ചാക്കുകളിലാക്കി തൃശ്ശൂരിലെ ബി.ജെ.പി. ഓഫീസിൽ എത്തിച്ചു’

Follow the FOURTH PILLAR LIVE channel on WhatsApp 

തൃശ്ശൂര്‍: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേതൃത്വത്തെ വെട്ടിലാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ വന്‍ വെളിപ്പെടുത്തല്‍. അത് പാര്‍ട്ടി ഫണ്ട് തന്നെയായിരുന്നുവെന്നും തൃശ്ശൂരിലെ ഓഫീസില്‍ പണമെത്തിച്ചിരുന്നെന്നും ബി.ജെ.പി തൃശ്ശൂര്‍ ജില്ലാ ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീശ് മാധ്യമങ്ങളോട് പറഞ്ഞു.

ആറു ചാക്കുകളിലാക്കിയാണ് പണമെത്തിച്ചത്. ആദ്യം തിരഞ്ഞെടുപ്പ് സാമഗ്രികളാണെന്നാണ് കരുതിയതെന്നും എന്നാല്‍ ഓഫീസില്‍ എത്തിച്ചപ്പോഴാണ് പണമാണെന്ന് മനസിലായതെന്നും സതീശ് പറഞ്ഞു. ധര്‍മരാജ് എന്നയാളാണ് പണം കൊണ്ടുവന്നത്. ഇത് എവിടെ നിന്നാണ് കൊണ്ടുവന്നതെന്ന് അറിയില്ല. തൃശ്ശൂരിലേക്ക് ആവശ്യമുള്ള പണം നല്‍കിയ ശേഷം ബാക്കി അവിടെ നിന്നും കൊണ്ടുപോകുകയായിരുന്നു.

പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണെന്നും ജില്ല ഭാരവാഹികളാണ് പണം കൈകാര്യം ചെയ്തിരുന്നതെന്നും സതീശ് പറഞ്ഞു. നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം തന്നയാണ് പണമെത്തിയതെന്ന് തന്നോട് കേസിലെ അന്നത്തെ പരാതിക്കാരന്‍ ധര്‍മ്മരാജ് പറഞ്ഞിരുന്നതായും സതീശ് വെളിപ്പെടുത്തി.

കൊടകര കുഴല്‍പ്പണക്കേസ് ഉണ്ടായപ്പോള്‍ അതിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും പാര്‍ട്ടി പണമല്ലെന്നുമായിരുന്നു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനടക്കം പറഞ്ഞിരുന്നത്. എന്നാല്‍ അന്നത്തെ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിലൂടെ വിഷയം വീണ്ടും വിവാദമവുകയാണ്.

2021 ഏപ്രില്‍ നാലിന് പുലര്‍ച്ചെ 4.40-നാണ് കൊടകരയില്‍ വ്യാജ അപകടം സൃഷ്ടിച്ച് കാര്‍ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവര്‍ന്നത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ ഷംജീര്‍ കൊടകര പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. കാര്‍ തട്ടിക്കൊണ്ടുപോയെന്നും അതില്‍ 25 ലക്ഷമുണ്ടെന്നുമായിരുന്നു പരാതി. കേസ് അന്വേഷിച്ച പ്രത്യേക സംഘം, ബി.ജെ.പി.യുടെ പണമായിരുന്നെന്നും മൂന്നരക്കോടി ഉണ്ടായിരുന്നെന്നും കണ്ടെത്തി.

തിരഞ്ഞെടുപ്പിനായി കര്‍ണാടകയില്‍നിന്ന് ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്തയ്ക്ക് നല്‍കാനാണ് കൊണ്ടുപോയതാണെന്നും ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കാണിച്ചിരുന്നു. 23 പേരെ പോലീസ് അറസ്റ്റുചെയ്യുകയും ചെയ്തു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ 19 നേതാക്കള്‍ സാക്ഷികളാണ്.

ആദ്യഘട്ടത്തില്‍ ശക്തമായ അന്വേഷണവും നടപടികളുമുണ്ടായ കേസ് രണ്ടാംഘട്ടത്തില്‍ ദുര്‍ബലമാകുകയായിരുന്നു. കേരളത്തിലേക്ക് പണം എത്തിയ വഴി കണ്ടെത്തി ഒന്നാംഘട്ട കുറ്റപത്രം സമര്‍പ്പിച്ച് രണ്ടാംഘട്ട അന്വേഷണത്തില്‍ പണത്തിന്റെ ഉറവിടത്തിനടുത്തേക്ക് എത്തിയപ്പോഴാണിത്. അന്വേഷണം ഏറ്റെടുക്കണമെന്ന പൊലീസിന്റെ ആവശ്യത്തോട് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതികരിച്ചതുമില്ല. ആവശ്യപ്പെടാതെതന്നെ ഇത്തരം കേസുകള്‍ ഏറ്റെടുക്കുന്ന ഇ.ഡി. കൊടകര കുഴല്‍പ്പണക്കേസിനോട് മുഖംതിരിച്ചു നിന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks