Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറം: കേരളത്തിലെ വിവാഹ ചെലവുകൾ അടുത്തകാലത്തായി വൻതോതിൽ ഉയർന്നതായി പഠനം. ഒരു വർഷം 22,810 കോടി രൂപ ഈയിനത്തിൽ ചെലവുവരുന്നുണ്ടെന്ന് കേരളശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ ’കേരളപഠനം’ വ്യക്തമാക്കുന്നു. 2004 ൽ സംസ്‌ഥാനത്തിന്റെ വിവാഹ ചിലവ് 6787 കോടിരൂപ മാത്രമായിരുന്നു എന്നും പഠനം പറയുന്നു.
കുടുംബത്തെ കടത്തിലെത്തിക്കുന്ന പ്രധാനപ്പെട്ട രണ്ട് വലിയ ചെലവുകൾ വിവാഹവും മുൻകൂട്ടിക്കാണാൻ കഴിയാത്ത ചികിത്സാച്ചെലവുമാണെന്ന് പഠനം തെളിയിക്കുന്നു. ഇതിൽത്തന്നെ വിവാഹത്തിനാണ് ചെലവു കൂടുതൽ. സംസ്ഥാനത്തെ മൊത്തം കുടുംബവരുമാനത്തിന്റെ എട്ടുശതമാനത്തോളമാണ് എന്നാണ് പരിഷത്തിന്റെ കണ്ടത്തൽ.
2004 വരെ താരതമ്യേന വിവാഹച്ചെലവ് കുറവുള്ള വിഭാഗമായിരുന്നു ആദിവാസികൾ. എന്നാൽ 2019 ലെ പഠനത്തിൽ ഇവർക്കിടയിൽ പത്തിരട്ടിയോളമാണ് വിവാഹച്ചെലവ് വർധിച്ചത്. തൊട്ടുപിന്നിൽ ഏഴിരട്ടിയിലേറെ വർധനയുമായി ക്രിസ്ത്യൻ മുന്നാക്കവിഭാഗമുണ്ട്. എസ്‌സി വിഭാഗത്തിൽ അഞ്ചിരട്ടിയോളമാണ് വിവാഹ ചെലവുവർധന. സ്ത്രീധനം, ആഭരണം എന്നിവയ്ക്കാണ് കൂടുതൽ ചെലവഴിക്കേണ്ടിവരുന്നത്.
ക്രിസ്ത്യൻ മുന്നാക്കവിഭാഗവും ഹിന്ദുമുന്നാക്കവിഭാഗവുമാണ് വിവാഹച്ചെലവിൽ ഒന്നും രണ്ടും സ്ഥാനത്തുള്ളത്. വിവിധ വിഷയങ്ങളിലായി 2019ൽ പരിഷത്ത് നടത്തിയ സർവേയിലെ കണ്ടെത്തലാണ് അടുത്തിടെ പ്രസിദ്ധീകരിച്ചത്.
സാമൂഹികവിഭാഗം, 2004 ലെ ചെലവ്, 2019 ലെ ചെലവ് എന്ന ക്രമത്തിൽ
ക്രിസ്ത്യൻ പിന്നാക്കവിഭാഗം -1,49,253 – 5,17,500
ക്രിസ്ത്യൻ മുന്നാക്ക വിഭാഗം -1,49,253 – 8,19,466
ഹിന്ദു പിന്നാക്കവിഭാഗം – 1,29,020 – 5,08,693
ഹിന്ദു മുന്നാക്കവിഭാഗം – 1,34,471 – 6,42,630
മുസ്‌ലിം – 1,66,643 – 5,60,062
എസ്‌സി വിഭാഗം – 74,342 -3,60,407
എസ്ടി വിഭാഗം – 18,911 – 1,90,545