Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലെ വലിയ വാർത്ത പ്രധാനമന്ത്രിയുടെ പള്ളി സന്ദർശനമാണ് എന്നതിൽ സംശയമില്ല , എന്നാൽ ഇതിൻ്റെ അടിസ്ഥാന ലക്ഷ്യം ക്രൈസ്തവ സമുദായത്തിന് നിർണ്ണായക സ്വാധീനമുള്ള കേരളത്തിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്നതാണ്. ഈ ലക്ഷ്യത്തിലേക്ക് എത്താൻ ക്രിസ്മസ് – ഈസ്റ്റർ ദിനങ്ങളിലെ പള്ളി സന്ദർശനം മാത്രം മതിയോ എന്ന് ബിജെപി നേതൃത്വം പരിശോധിക്കേണ്ടതുണ്ട്.
പുരോഹിതരും കന്യാസ്ത്രീകളും മുതൽ കരോൾ സംഘങ്ങളും തെരുവ് കച്ചവടക്കാരും ആക്രമണത്തിനിരയാകുന്ന രാജ്യത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബി ജെ പി കേരളാ ഘടകം അദ്ധ്യക്ഷനേയും കൂട്ടി ക്രൈസ്തവ ആരാധനാലയത്തിൽ ക്രിസ്മസ് ദിനത്തിൽ സന്ദർശനം നടത്തുന്നത്. ആക്രമണങ്ങൾ അരങ്ങേറുന്നതിന് ആരാണ് ഉത്തരവാദി എന്ന് എപ്പോഴെങ്കിലും ഇവർ ചിന്തിച്ചിട്ടുണ്ടോ .? ബി ജെ പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ കന്യാസ്ത്രീകൾക്കും പുരോഹിതർക്കുമെതിരെ കേസെടുക്കുന്ന അവസ്ഥ അവസാനിപ്പിക്കേണ്ടതല്ലേ ? സ്വയം തിരുത്തൽ നടത്തേണ്ടത് ബി ജെ പി തന്നെയാണ്. പാർട്ടിക്ക് രാജ്യത്താകെ ഒരു നയമാണ് ഉണ്ടാകേണ്ടത്. ഭീകരവാദത്തിനെതിരായ ബി ജെ പി യുടെ സമീപനമോ ദേശീയത എന്ന നയമോ ചോദ്യം ചെയ്യപ്പെടുന്നില്ല , എന്നാൽ ഹിന്ദുത്വ എന്നത് ഇതര മതങ്ങളോടുള്ള വിദ്വേഷമായി മാറാൻ പാടില്ല , ജാഗ്രത പാലിക്കേണ്ടത് ബി ജെ പി യാണ് ഇനി ആക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ കരുതലെടുക്കേണ്ടതും ബി ജെ പി യാണ്. കേരളത്തിന് നൽകുന്ന രാഷ്ട്രീയ പ്രാധാന്യം കൊണ്ടുള്ള ഈ ക്രൈസ്തവ സ്നേഹം എന്നും എപ്പോഴും എല്ലായിടത്തും ഉണ്ടാകണമെന്ന് ബി ജെ പി തീരുമാനിച്ചാൽ അല്ലെങ്കിൽ ബി ജെ പി ഉൾപ്പെടുന്ന സംഘപരിവാറിനെ നിയന്ത്രിക്കുന്ന ആർ.എസ്. എസ് തീരുമാനിച്ചാൽ തീരുന്ന പ്രശ്നങ്ങളേ ഉള്ളൂ എന്ന് തിരിച്ചറിയുക , തിരിച്ചറിവിൻ്റെ രാഷ്ട്രീയം വിജയം കാണുക തന്നെ ചെയ്യും























