29 C
Trivandrum
Thursday, June 19, 2025

പ്രണയത്തിന് പ്രായമില്ല; ഭാര്യക്ക് താലിമാല വാങ്ങാനെത്തി 93കാരനെ ഞെട്ടിച്ച് ജ്വല്ലറി ഉടമ

Follow the FOURTH PILLAR LIVE channel on WhatsApp 

മുംബൈ: പ്രണയത്തിന് ഒരിക്കലും പ്രായമാകില്ല എന്നാണെങ്കിലും ബ്രേക്ക് അപ്പുകളിൽ അഭിരമിക്കുന്നവരാണ് പുതുതലമുറ. എന്നാൽ, 93ാം വയസ്സിലും ഭാര്യയോടുള്ള പ്രണയം ഒട്ടും മങ്ങാതെ കാത്തുസൂക്ഷിക്കുന്ന നിവൃത്തി ഷിൻഡേയാണ് ഇപ്പോൾ താരം.

മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലെ അംഭോറ ജഹാംഗീര്‍ ഗ്രാമവാസയാണ് നിവൃത്തി ഷിന്‍ഡേ. അദ്ദേഹത്തിൻ്റെ ജീവിതപങ്കാളി ശാന്താബായിയാണ് ഈ പ്രണയകഥയിലെ നായിക. 93കാരനായ നിവൃത്തി ഷിന്‍ഡേ അടുത്തിടെ ശാന്താബായിയുമായി ഛത്രപതി സാംഭാജി നഗറിലെ (ഔറംഗാബാദ്) ഗോപികാ ജ്വല്ലറിയിലെത്തി. തൻ്റെ പ്രിയതമയ്ക്ക് ഒരു മംഗല്യസൂത്രം (താലിമാല) വാങ്ങിക്കൊടുക്കാനായാണ് അദ്ദേഹം ജ്വല്ലറിയിലെത്തിയത്.

ഇരുവരും വരുന്നത് കണ്ട ജ്വല്ലറിയിലെ ജീവനക്കാര്‍ ആദ്യം കരുതിയത് എന്തെങ്കിലും സഹായം ചോദിച്ച് വരുന്നതാകുമെന്നാണ്. എന്നാല്‍ ഭാര്യക്കായി പരമ്പരാഗതമായ മംഗല്യസൂത്രം വാങ്ങിക്കൊടുക്കാനാണ് നിവൃത്തി ഷിന്‍ഡേ എത്തിയത് എന്നറിഞ്ഞപ്പോള്‍ ജീവനക്കാർക്ക് അത്ഭുതമായി.

ഇതെല്ലാം കണ്ടുകൊണ്ട് ജ്വല്ലറിയുടെ ഉടമയും അവിടെയുണ്ടായിരുന്നു. 93ാം വയസിലും തൻ്റെ ജീവിതപങ്കാളിയോടുള്ള നിവൃത്തി ഷിന്‍ഡേയുടെ അഗാധമായ സ്‌നേഹം ജ്വല്ലറി ഉടമയെ ആകര്‍ഷിച്ചു. ഷിന്‍ഡേയില്‍ നിന്ന് വെറും 20 രൂപ മാത്രം വാങ്ങിക്കൊണ്ട് ജ്വല്ലറി ഉടമ ആ നെക്ക്‌ലെസ് അവര്‍ക്ക് സമ്മാനമായി നല്‍കി.

‘അവര്‍ ഇരുവരും ജ്വല്ലറിയിലെത്തിയ ശേഷം ആ മനുഷ്യന്‍ 1120 രൂപ എൻ്റെ കയ്യില്‍ തന്നു. എന്നിട്ട് പറഞ്ഞു തൻ്റെ ഭാര്യക്കായി ഒരു മംഗല്യസൂത്രം വേണമെന്ന്. ഭാര്യയോടുള്ള അദ്ദേഹത്തിൻ്റെ പ്രണയം കണ്ട് ഞാന്‍ അക്ഷരാര്‍ഥത്തില്‍ മതിമറന്നുപോയി. തുടര്‍ന്ന് അനുഗ്രഹമെന്നോണം അതില്‍നിന്ന് 20 രൂപ മാത്രം എടുത്ത് അവര്‍ ആവശ്യപ്പെട്ട മംഗല്യസൂത്രം ഞാനവര്‍ക്ക് നല്‍കി’ -ജ്വല്ലറി ഉടമ പറഞ്ഞു.

സംഭവത്തിൻ്റെ വീഡിയോ ജ്വല്ലറിയുടെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തു. കുറഞ്ഞ സമയം കൊണ്ട് വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. രണ്ട് ദിവസം കൊണ്ട് 26 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്.

നിവൃത്തി ഷിന്‍ഡേയും ശാന്താബായിയും എല്ലായ്‌പ്പോഴും ഒന്നിച്ചാണ് യാത്രചെയ്യാറെന്ന് അവരുടെ ഗ്രാമവാസികള്‍ പറഞ്ഞു. പരസ്പരം താങ്ങായാണ് ഇപ്പോഴും ഇരുവരും ജീവിക്കുന്നത്. ഇവര്‍ക്ക് ഒരു മകനുണ്ടെങ്കിലും അവനെ ആശ്രയിക്കാറില്ല. സ്വന്തം കാര്യങ്ങള്‍ സ്വയം നോക്കാനാണ് ഇരുവര്‍ക്കുമിഷ്ടം. യാത്രകളില്‍ അപരിചിതരായ നാട്ടുകാരാണ് ഇവര്‍ക്ക് ഭക്ഷണവും താമസസ്ഥലവും നല്‍കാറ്. നിലവില്‍ ആഷാദി ഏകാദശി ഉത്സവത്തിനായി പണ്ഢര്‍പുരിലേക്ക് കാല്‍നടയായി പോകുകയാണ് ഇരുവരും.

Recent Articles

Related Articles

Special

Enable Notifications OK No thanks