Follow the FOURTH PILLAR LIVE channel on WhatsApp
മംഗളൂരു: കർണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദേവിക്ക് ചാർത്താനായി 1.25 കോടി രൂപ വിലമതിക്കുന്ന സ്വർണമുഖം സമർപ്പിച്ച് ഭക്തൻ. ഒരു കിലോ സ്വർണം ഉപയോഗിച്ചാണ് ദേവിക്ക് ചാർത്താനുള്ള മുഖം തയ്യാറാക്കി തുമകൂരു സിറയിലെ ആയുർവേദ ഡോക്ടറായ ലക്ഷ്മി നാരായണ സമർപ്പിച്ചത്.
ബുധനാഴ്ചയാണ് ലക്ഷ്മി നാരായണ സ്വർണമുഖം ക്ഷേത്രത്തിൽ സമർപ്പിച്ചത്. സ്വർണത്തിന് പുറമെ മുഖാവരണത്തിൽ രത്‌നങ്ങളും പവിഴങ്ങളും പതിപ്പിച്ചിട്ടുണ്ട്. 45 വർഷം മുമ്പ് ദേവിക്ക് സ്വർണമുഖം സമർപ്പിക്കുന്നതായി സ്വപ്നം കണ്ടിരുന്നെന്നും ഇപ്പോൾ അത് നിറവേറ്റിയെന്നും ലക്ഷ്മി നാരായണ പറഞ്ഞു.
ക്ഷേത്ര പുരോഹിതന്മാരായ സുബ്രഹ്‌മണ്യ അഡിഗ, നരസിംഹ ഭട്ട്, കാളിദാസ് ഭട്ട് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക ചടങ്ങുകൾക്ക് ശേഷം ദേവിക്ക് സ്വർണമുഖം സമർപ്പിച്ചത്. ജീവിതത്തിലെ ഒരു പ്രധാന കാര്യം ഇപ്പോൾ സാധിച്ചു. മൂകാംബികദേവിയുടെ അനുഗ്രഹം ലഭിച്ചതിനാലാണ് ഇപ്പോൾ സ്വർണമുഖം സമർപ്പിച്ചതെന്ന് ലക്ഷ്മി നാരായണ ക്ഷേത്ര ഭാരവാഹികളോട് പറഞ്ഞു.
പ്രധാന ദിവസങ്ങളിൽ പൂജയ്‌ക്കൊപ്പം ഈ സ്വർണമുഖം ദേവിയ്ക്ക് അണിയിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റി പി.വി.അഭിലാഷ് അറിയിച്ചു.