Follow the FOURTH PILLAR LIVE channel on WhatsApp
തഞ്ചാവൂർ: 10 രൂപമാത്രം പ്രതിഫലം വാങ്ങി രോഗികളെ ചികിത്സിച്ചിരുന്ന തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ പട്ടുക്കോട്ടയിലെ ഡോ.ടി.എ.കനകരത്‌നംപിള്ള (96) അന്തരിച്ചു. 1959ൽ ഡോക്ടറായി രോഗികളെ ചികിത്സിക്കാൻ തുടങ്ങിയപ്പോൾ 2 രൂപയായിരുന്നു അദ്ദേഹത്തിൻ്റെ ഫീസ്. 1990കളിൽ പ്രതിഫലം 5 രൂപയാക്കി. 2010 മുതലാണ് 10 രൂപ പരിശോധന ഫീസായി രോഗികളിൽനിന്ന് ഈടാക്കിത്തുടങ്ങിയത്.
മദ്രാസ് മെഡിക്കൽ കോളേജിലായിരുന്നു എം.ബി.ബി.എസ്. പഠനം. പാവപ്പെട്ടവർക്ക് ചികിത്സനൽകുകയെന്ന ലക്ഷ്യത്തോടെയാണ് സ്വന്തം ക്ലിനിക് ആരംഭിച്ച് ആതുരശുശ്രൂഷ മേഖലയിൽ സജീവമായത്. 66 വർഷത്തെ ആതുരചികിത്സാ കാലയളവിൽ ഡോ.കനകരത്‌നംപിള്ള 60,000 സ്ത്രീകൾക്ക് പ്രസവശുശ്രൂഷ നൽകി. ഏതാനും വർഷം മ്യാൻമാറിലും സേവനമനുഷ്ഠിച്ചു.
ധനം സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെയല്ല അദ്ദേഹം പ്രവർത്തിച്ചതെന്ന് കനകരത്നം പിള്ളയുടെ ജീവചരിത്രം തയ്യാറാക്കുന്ന റിട്ട. സ്കൂൾ അധ്യാപകൻ എൻ.സെൽവം പറഞ്ഞു. 10 രൂപ കൊടുക്കാൻ ശേഷിയില്ലാത്തവർക്ക് ചികിത്സ സൗജന്യം. പാവപ്പെട്ടവർക്ക് മരുന്നും സൗജന്യമായിരുന്നു. പട്ടുക്കോട്ടയ്ക്ക് സമീപമുള്ള 50 ഓളം ഗ്രാമങ്ങളിൽനിന്ന് ചികിത്സയ്ക്കായി രോഗികൾ കനകരത്‌നം പിള്ളയെ തേടിയെത്തി. ഭാര്യ കെ.രാജലക്ഷ്മിയും മകനും ഡോക്ടർമാരാണ്. 3 പെൺകുട്ടികളുമുണ്ട്.