Follow the FOURTH PILLAR LIVE channel on WhatsApp
ചെന്നൈ: അജ്ഞാതസംഘം വീടുകയറി ആക്രമിച്ചുവെന്ന കെട്ടുകഥ മെനഞ്ഞു ഭാര്യയെ കൊലപ്പെടുത്തിയ ഹിന്ദുമുന്നണി നേതാവ് അറസ്റ്റില്‍. ഹിന്ദുമുന്നണി നാമക്കല്‍ ജില്ലാ സെക്രട്ടറി ജഗദ്ദീശനാണ് (38) ഭാര്യ ഗീതയെ (36) കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം രാത്രിയിലാണ് ഗീത വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ചത്. ജഗദ്ദീശൻ്റെ നിലവിളികേട്ട് എത്തിയ നാട്ടുകാര്‍ ഗീതയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ജഗദ്ദീശനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഗീതയുടെ അമ്മ ധനലക്ഷ്മി മരണത്തില്‍ ജഗദ്ദീശനെ സംശയമുണ്ടെന്ന് അറിയിച്ചു പൊലീസില്‍ പരാതി നല്കി. ഇതിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടത്തിയത് ജഗദ്ദീശനാണെന്ന് തെളിഞ്ഞത്. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഏറെനാളായി കടുത്ത അഭിപ്രായഭിന്നതയുണ്ടായിരുന്നു. വഴക്കും പതിവായിരുന്നു. കൊലപാതകംനടന്ന രാത്രിയിലും തര്‍ക്കമുണ്ടായി.
വഴക്കിനിടെ ജഗദ്ദീശന്‍ ഗീതയെ വെട്ടുകയായിരുന്നു. അജ്ഞാത സംഘത്തിൻ്റെ ആക്രമണമുണ്ടായെന്ന് സ്ഥാപിക്കാന്‍ സ്വയം മുറിവേല്പിക്കുകയുമായിരുന്നു. ഗീതയുടെ കഴുത്തിലെ മുറിവ് ഒരു സംഘത്തിൻ്റെ ആക്രമണം മൂലമല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.






























