Follow the FOURTH PILLAR LIVE channel on WhatsApp
ബംഗളൂരു: ചലഞ്ചുകളും ബെറ്റുകളും ജീവിതത്തിൽ ആവേശം പകരുന്നതാണ്. എന്നാൽ ആവേശം പരിധി വിട്ടാൽ ജീവൻ തന്നെ അപകടത്തിലായേക്കാം. കര്‍ണാടക കോലാറിലെ ബെറ്റില്‍ കാർത്തിക് എന്ന 21കാരന നഷ്ടമായത് സ്വന്തം ജീവനാണ്. കുഞ്ഞു പിറന്നതിന്‍റെ സന്തോഷം മായുന്നതിന് മുമ്പായിരുന്നു ഈ ദുരന്തം.
കോലാര്‍ ജില്ലയിലെ മുള്‍ബാഗില്‍ താലൂക്കിലെ പൂജരഹള്ളി ഗ്രാമത്തിലാണ് സംഭവം. സുഹൃത്തുക്കളായ കാര്‍ത്തിക്, വെങ്കിട്ട റെഡ്ഡി, സുബ്രമണി എന്നിവരും മറ്റു 4 പേരും ചേര്‍ന്ന് ബെറ്റ് വച്ചു. 5 ബോട്ടില്‍ ഫുൾ മദ്യം വെള്ളം ചേർക്കാതെ കാലിയാക്കുന്നയാള്‍ക്ക് 10,000 രൂപയെന്നായിരുന്നു വാഗ്ദാനം. വെങ്കിടറെഡ്ഡിയുടെ ഈ ബെറ്റിന് കാര്‍ത്തിക് ചലഞ്ച് പറഞ്ഞു.
അവിടെ നിന്നു തന്നെ കാര്‍ത്തിക് മദ്യം അകത്താക്കാന്‍ തുടങ്ങി. 5 ബോട്ടിലും കാലിയാകുമ്പോഴേക്കും കാര്‍ത്തിക്കിന് ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങി. വൈകാതെ കുഴഞ്ഞുവീണു. സുഹൃത്തുക്കള്‍ ചേര്‍ന്ന് മുല്‍ബാഗില്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയോടു പ്രതികരിക്കാന്‍ കഴിയാത്ത വിധം ശരീരം തളര്‍ന്നിരുന്നു. താമസിയാതെ അന്ത്യശ്വാസം വലിക്കുകയും ചെയ്തു.

കാര്‍ത്തിക് 1 വര്‍ഷം മുന്‍പാണ് വിവാഹിതനായത്. 8 ദിവസം മുന്‍പ് ഇയാളുടെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പ്രസവാനന്തര ചടങ്ങുകള്‍ക്കായി ഭാര്യവീട്ടിലേക്കു പോകാനിരിക്കെയാണ് സുഹൃത്തുക്കളുമൊത്ത് ഇത്തരത്തില്‍ വാതുവച്ച് മദ്യപിച്ചത്. കുടുംബത്തിന്‍റെ പരാതിയില്‍ സുബ്രണി, വെങ്കിട്ട റെഡ്ഡി എന്നിവരെ അറസ്റ്റ് ചെയ്തു. മറ്റു 4 പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണന്ന് കോലാര്‍ നഗളി പൊലീസ് അറിയിച്ചു.































