29 C
Trivandrum
Saturday, April 26, 2025

തഹാവൂർ റാണയ്ക്ക് കൊച്ചിയിൽ പരിചയക്കാർ; അന്വേഷണം കേരളത്തിലേക്ക്

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ.) കസ്റ്റഡിയിലുള്ള മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയ്ക്ക് കൊച്ചിയിൽ പരിചയക്കാർ. 2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിനു മുമ്പ് മുംബൈയും ഡൽഹിയും കേരളവും സന്ദർശിച്ചെന്നും കേരളത്തിലെത്തിയതു പരിചയക്കാരെ കാണാനായിരുന്നെന്നും റാണ മൊഴി നൽകി.

2008 നവംബർ 11 മുതൽ 21 വരെ രാജ്യത്തിൻ്റെ വിവിധഭാഗങ്ങളിൽ റാണ യാത്രചെയ്തിരുന്നു. ഭീകരാക്രമണത്തിനുവേണ്ട തയ്യാറെടുപ്പുകൾക്കായിരുന്നു ഇതെന്നാണ് സംശയം. 2008 നവംബർ 16, 17 തീയതികളിൽ ഭാര്യ സമ്രാസ് അക്തറിനൊപ്പമാണ് റാണ കൊച്ചിയിൽ താമസിച്ചത്‌. കൊച്ചിയിലെത്തിയത് ഭീകരരെ റിക്രൂട്ട്‌ചെയ്യാനാണെന്ന് റാണ മൊഴി നൽകിയതായാണ് സൂചന.

മുംബൈയിലെ പ്രത്യേക അന്വേഷണ സംഘമാണ് റാണയെ ചോദ്യം ചെയ്തത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രത്യേക അന്വേഷണസംഘത്തിൻ്റെ കസ്റ്റഡിയിലാണ് റാണ. കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് മുംബൈയിൽ നിന്നുള്ള പ്രത്യേക അന്വേഷണംസംഘം ചോദ്യം ചെയ്യാൻ ഡൽഹിയിൽ എത്തിയത്. വിവിധ സ്ഥലങ്ങളിൽ സന്ദർശിച്ചവരുടെ വിലാസം ചോദ്യംചെയ്യലിൽ ക്രൈംബ്രാഞ്ചിന് റാണ കൈമാറി. അന്വേഷണത്തിനായി മുംബൈ ക്രൈംബ്രാഞ്ച് സംഘം കേരളത്തിൽ എത്തും. കൊച്ചിയിൽ റാണ 13 പേരെ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടിരുന്നെന്ന് എൻ.ഐ.എയും കണ്ടെത്തിയിരുന്നു.

ഇതിനിടെ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചതാണ് പഹൽഗാം ഭീകരാക്രമണത്തിനു കാരണമായതെന്ന സംശയം എൻ.ഐ.എ. അന്വേഷിക്കുന്നുണ്ട്. റാണയെ ഇന്ത്യയിലെത്തിച്ചതിൻ്റെ പ്രതികാരമായാണ് ആക്രമണം നടന്നതെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. റാണയെ ചോദ്യം ചെയ്യാനായി പാർപ്പിച്ചിരിക്കുന്ന എൻ.ഐ.എ. ആസ്ഥാനത്തിൻ്റെ സുരക്ഷ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ വർധിപ്പിച്ചിട്ടുണ്ട്.

ഡേവിഡ് കോൾമാൻ ഹെ‍ഡ്‌ലി, ലഷ്കർ എ തോയ്ബ, പാക് സൈനിക ഉദ്യോഗസ്ഥർ എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു തഹാവൂർ റാണ. ഇന്ത്യക്കെതിരായ ഐ.എസ്.ഐയുടെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു റാണയെ ഏപ്രിൽ 10നാണ് യു.എസ്. ഇന്ത്യയ്ക്കു കൈമാറിയത്.

Recent Articles

Related Articles

Special

Enable Notifications OK No thanks