29 C
Trivandrum
Tuesday, May 13, 2025

ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ.കെ.കസ്തൂരിരംഗൻ അന്തരിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

ബംഗളൂരു: ഐ.എസ്.ആർ.ഒ. മുൻ ചെയർമാനും പശ്ചിമഘട്ടസംരക്ഷണ റിപ്പോർട്ടിൻ്റെ പുനഃപരിശോധനയ്ക്കു നിയോഗിക്കപ്പെട്ട കമ്മിഷൻ്റെ അധ്യക്ഷനുമായിരുന്ന ഡോ.കെ.കസ്തൂരിരംഗൻ (85) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ബംഗളൂരുവിലായിരുന്നു അന്ത്യം. 9 വർഷം ഐ.എസ്.ആർ.ഒ. ചെയർമാനായിരുന്നു. സ്പേസ് കമ്മീഷൻ, കേന്ദ്ര സര്‍ക്കാരിൻ്റെ ബഹിരാകാശ വകുപ്പ് സെക്രട്ടറി, രാജ്യസഭാംഗം, ആസൂത്രണ കമ്മിഷൻ അംഗം, ജെ.എൻ.യു. വൈസ് ചാൻസലർ, രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

കസ്തൂരിരംഗൻ ഐ.എസ്.ആർ.ഒ ചെയർമാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാപദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. ഐ.എസ്.ആർ.ഒയിൽ ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്കര എന്നിവയുടെ പ്രോജക്‌ട് ഡയറക്‌ടറായിരുന്നു. പിന്നീട് വിദൂര സംവേദന (ഐ.ആർ.എസ്.) ഉപഗ്രങ്ങളുടെ പ്രോജക്‌ട് ഡയറക്‌ടറായി. 1994 മാർച്ച് 31ന് ഐ.എസ്.ആർ.ഒ ചെയർമാനായി സ്ഥാനമേറ്റ അദ്ദേഹം, മേയിൽ 114 കിലോ ഭാരമുളള ഐ.ആർ.എസ്. ഉപഗ്രഹ വിക്ഷേപണത്തിനു സമർത്ഥമായ നേതൃത്വം നൽകി. പി.എസ്.എൽ.വി., ജി.എസ്.എൽ.വി. വിക്ഷേപണങ്ങള്‍ പോലുള്ള പ്രധാന നാഴികക്കല്ലുകളിൽ അദ്ദേഹത്തിൻ്റെ സംഭാവന വലുതാണ് തുടർന്ന് രാജ്യത്തും വിദേശത്തും വിജയകരമായ ബഹിരാകാശ വിക്ഷേപണങ്ങൾക്കു ചുക്കാൻ പിടിച്ചു. 2003 ഓഗസ്റ്റ് 27നു ചെയർമാൻ പദവിയിൽനിന്നു വിരമിച്ചു. രാജ്യം പദ്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി ആദരിച്ചു. ദേശീയ, അന്തർദേശീയ തലങ്ങളിൽ അനേകം പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

കൊച്ചിയില്‍ ചിറ്റൂര്‍ റോഡിലെ സമൂഹത്ത് മഠത്തില്‍ കൃഷ്ണസ്വാമിയുടെയും വിശാലാക്ഷിയുടെയും മകനായി 1940 ഒക്ടോബര്‍ 24നാണ് കസ്തൂരിരംഗൻ ജനിച്ചത്. ശാസ്ത്രപഠനത്തില്‍ ചെറുപ്പത്തില്‍ തന്നെ താല്‍പര്യമുണ്ടായിരുന്നു. അഞ്ചാം ക്ലാസുവരെ കേരളത്തില്‍ പഠിച്ചു. പിന്നീട് പിതാവിൻ്റെ ജോലി സ്ഥലമായ മുബൈയിലേക്ക് മാറി. ബോംബെ സര്‍വകലാശാലയില്‍ നിന്ന് ഫിസിക്‌സില്‍ മാസ്റ്റർ ബിരുദം, എക്‌സിപിരിമെൻ്റല്‍ ഹൈ എനര്‍ജി അസ്‌ട്രോണമിയില്‍ ഡോക്ടറേറ്റ് എന്നിവ നേടി. വിക്രം സാരാഭായി അഹമ്മദാബാദില്‍ സ്ഥാപിച്ച ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ ജോലി ചെയ്യവെയായിരുന്നു ആ നേട്ടം. ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി, ബംഗളൂരുവിലെ ജവഹര്‍ലാല്‍ നെഹ്‌റു സെൻ്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് എന്നിവയില്‍ ഓണററി പ്രഫസര്‍, കര്‍ണാടക വിജ്ഞാന കമ്മീഷന്‍ അംഗം, ബാംഗ്ലൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഡയറക്ടര്‍ തുടങ്ങി അനേകം പദവികളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് കസ്തൂരിരംഗൻ തയാറാക്കിയ റിപ്പോർട്ട് വാർത്തകൾ സൃഷ്ടിച്ചു. നേരത്തേ സമർപ്പിക്കപ്പെട്ട റിപ്പോർട്ടുകൾ വലിയ എതിർപ്പുണ്ടാക്കിയതിൻ്റെ പശ്ചാത്തലത്തിൽ, കേന്ദ്രസർക്കാർ ആവശ്യപ്രകാരമാണ് കസ്തൂരിരംഗൻ ഈ ദൗത്യത്തിലെത്തിയത്. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ആദ്യ ദൗത്യസംഘത്തിനു നേതൃത്വം നൽകിയത് പരിസ്ഥിതിശാസ്ത്ര പ്രഫസറായ മാധവ് ഗാഡ്‌ഗിൽ ആയിരുന്നു. കേരളം മുതൽ മഹാരാഷ്ട്ര വരെയുള്ള 5 സംസ്ഥാനങ്ങളിലെ മുഴുവൻ ആവാസവ്യവസ്ഥയും അതിൻ്റെ ആദിമശുദ്ധിയിൽ സംരക്ഷിക്കണമെന്നാണു ഗാഡ്‌ഗിൽ ശുപാർശ ചെയ്തത്. എന്നാൽ, റിപ്പോർട്ട് പ്രാവർത്തികമാക്കിയാൽ വൻതോതിൽ കൃഷി, വ്യവസായ ഒഴിപ്പിക്കലുകൾ വേണ്ടിവരുമെന്ന് ആശങ്ക ഉയർന്നു. കേരളമുൾപ്പടെ പല സംസ്ഥാനങ്ങളിലും പ്രതിഷേധം ഉയർന്നു. തുടർന്നാണ് കസ്തൂരിരംഗനെ പശ്ചിമഘട്ട സംരക്ഷണ റിപ്പോർട്ടിൻ്റെ പുനഃപരിശോധനയ്ക്കു നിയോഗിച്ചത്.

Recent Articles

Related Articles

Special

Enable Notifications OK No thanks