Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരെയുള്ള കടുത്ത നടപടികൾക്ക് വേഗം കൂട്ടി ഇന്ത്യ. കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ സമിതിയുടെ തീരുമാനമനുസരിച്ച് സിന്ധു നദീജല കരാർ മരവിപ്പിച്ച് ഇന്ത്യ വിജ്ഞാപനം ഇറക്കി. പാകിസ്താനെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.
വിജ്ഞാപനം വന്നതിനു പിന്നാലെ ജമ്മു കശ്മീരിലെ രാംബൻ ജില്ലയിലുള്ള ബാഗ്ലിഹാർ ജലവൈദ്യുത പദ്ധതിയിലെ 4 ഷട്ടറുകളും ഇന്ത്യ അടച്ചു. സിന്ധു നദീജല കരാർ പ്രകാരം പാകിസ്താന് അവകാശപ്പെട്ട വെള്ളമൊഴുകുന്ന ചെനാബ് നദിയിലാണ് ബാഗ്ലിഹാർ അണക്കെട്ട്. ഷട്ടറുകൾ അടച്ചതോടെ അണക്കെട്ടിൻ്റെ താഴെഭാഗം വരണ്ടു തുടങ്ങിയിട്ടുണ്ട്. 6,35,66,400 ഘന അടി (18,00,000 ഘന മീറ്റർ) വെള്ളം സംഭരിക്കാനുള്ള ശേഷി ബാഗ്ലിഹാർ അണക്കെട്ടിനുണ്ട്.
പാകിസ്താന്‍റെ തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരവാദമാണ് കരാറിൽ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന് ഇന്ത്യ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താൻ നടത്തിയ മറ്റ് ലംഘനങ്ങൾക്ക് പുറമെ, കരാറിൽ വിഭാവനം ചെയ്തിട്ടുള്ളതുപോലെ ചർച്ചകളിൽ ഏർപ്പെടാനുള്ള ഇന്ത്യയുടെ അഭ്യർത്ഥനയോട് പ്രതികരിക്കാൻ പാകിസ്താൻ വിസമ്മതിക്കുകയും കരാര്‍ ലംഘിക്കുകയും ചെയ്തുവെന്ന് ജലശക്തി മന്ത്രാലയത്തിന്‍റെ വിജ്ഞാപനത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സിന്ധു നദീജല കരാർ തൽക്ഷണം മരവിപ്പിക്കാൻ തീരുമാനിച്ചെന്നാണ് അറിയിപ്പ്.
അതേസമയം, കടുത്ത നടപടികളിലേക്ക് ഇന്ത്യ കടന്നതിന് പിന്നാലെ പാകിസ്താനും പ്രതികരിച്ചിരുന്നു. സിന്ധു നദീജല കരാര്‍ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്താൻ വ്യക്തമാക്കി. സിന്ധു നദീ ജല കരാര്‍ പ്രകാരം പാകിസ്താന് ലഭിക്കേണ്ട വെള്ളം വഴിതിരിച്ചുവിടാനോ തടയാനോയുള്ള ഏതൊരു നടപടിയും യുദ്ധസമാന നടപടിയായി കണക്കാക്കുമെന്നാണ് പാകിസ്താൻ പറഞ്ഞത്.

1999ൽ ബാഗ്ലിഹാർ അണക്കെട്ടിൻ്റെ നിർമ്മാണം ഇന്ത്യ തുടങ്ങിയപ്പോൾ തന്നെ പാകിസ്താൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ ഏതെങ്കിലും തരത്തിലുള്ള സംഘർഷമുണ്ടായാൽ ജലമൊഴുക്ക് ഇല്ലാതാക്കാനും വേഗത്തിൽ വർധിപ്പിച്ച് വെള്ളപ്പൊക്കം സൃഷ്ടിക്കാനും ഇന്ത്യക്ക് ഈ അണക്കെട്ടിലൂടെ സാധിക്കുമെന്നായിരുന്നു പാകിസ്താൻ്റെ ആരോപണം. പാകിസ്താൻ്റെ ആ ആശങ്കയിന്മേലാണ് ഇന്ത്യ ഇപ്പോൾ കൈവെച്ചിരിക്കുന്നത്.