Follow the FOURTH PILLAR LIVE channel on WhatsApp
ബെയ്ജിങ്: യു.എസ്. ഉത്പന്നങ്ങള്‍ക്കുമേല്‍ 125 ശതമാനം തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ച് ചൈന. ശനിയാഴ്ച മുതല്‍ പുതിയ തീരുവ നിലവില്‍ വരും. ട്രംപിൻ്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന് പിന്നാലെ യു.എസ്. ഉത്പന്നങ്ങള്‍ക്കുമേല്‍ ചൈന ചുമത്തിയിരുന്ന 84 ശതമാനത്തില്‍ നിന്നാണ് കുത്തനെയുള്ള ഈ വര്‍ധന.
അമേരിക്കന്‍ നയത്തിനെതിരേ തങ്ങള്‍ക്കൊപ്പം ചേരാന്‍ ചൈനീസ് പ്രസിഡൻ്റ് ഷി ജിന്‍ പിങ് യൂറോപ്യന്‍ യൂണിയൻ്റെ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ തീരുവ ഉയര്‍ത്തിക്കൊണ്ടുള്ള നീക്കം. നിലവില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്കുമേല്‍ യു.എസ്. ചുമത്തിയിരിക്കുന്നത് 145 ശതമാനം നികുതിയാണ്.
ചൈനയ്ക്കു മേല്‍ യു.എസ്. ചുമത്തുന്ന അസാധാരണമായ ഉയര്‍ന്ന തീരുവ അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുടെയും അടിസ്ഥാനപരമായ സാമ്പത്തിക ചട്ടങ്ങളുടെയും സാമാന്യയുക്തിയുടെയും ലംഘനമാണെന്ന് ചൈനയുടെ സ്‌റ്റേറ്റ് കൗണ്‍സില്‍ താരിഫ് കമ്മിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ട്രംപിൻ്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന് പിന്നാലെ ആഗോള സാമ്പത്തിക മേഖലയിലുണ്ടായ കുഴപ്പങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം യു.എസ്. ഏറ്റെടുക്കണമെന്നും ചൈന ആവശ്യപ്പെട്ടു.