ഡോളറിനെതിരെ രൂപ തകര്‍ന്നടിഞ്ഞു

Follow the FOURTH PILLAR LIVE channel on WhatsApp 

മുംബൈ: വിദേശനാണ്യ വിപണിയില്‍ യു.എസ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയില്‍. ഒരു ഡോളറിന് 84.3875 എന്ന നിലയിലേക്ക് രൂപയുടെ മൂല്യമിടിഞ്ഞു. ഒരു പൈസ നഷ്ടം തിങ്കളാഴ്ച നേരിട്ടതോടെയായിരുന്നു റെക്കോഡ് വീഴ്ച. യു.എ.ഇ. ദിര്‍ഹം, സൗദി റിയാല്‍ എന്നിവ ഉള്‍പ്പെടെയുള്ള ഗള്‍ഫ് കറന്‍സികള്‍ക്കെതിരെയും രൂപയുടെ മൂല്യം താഴ്ന്നിട്ടുണ്ട്.

ഇന്ത്യന്‍ ഓഹരി വിപണിയില്‍നിന്നു വിദേശനിക്ഷേപം വന്‍തോതില്‍ പിന്‍വാങ്ങുന്നതാണ് രൂപയുടെ തകര്‍ച്ചയ്ക്ക് ഒരു പ്രധാന കാരണം. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ചതിനു പിന്നാലെ ഡോളര്‍ കരുത്താര്‍ജിക്കുകയും ചെയ്തു.

ഒക്ടോബറില്‍ 1.14 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് വിദേശ ധനകാര്യസ്ഥാപനങ്ങള്‍ പിന്‍വലിച്ചത്. നവംബര്‍ ആദ്യ ആഴ്ചയില്‍ മാത്രം 20,000 കോടി രൂപയുടെ നിക്ഷേപം വിദേശ കമ്പനികള്‍ ഒഴിവാക്കി.

രൂപയെ രക്ഷിക്കാന്‍ വിദേശനാണയ കരുതല്‍ ശേഖരത്തില്‍നിന്നേ റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വിറ്റഴിക്കുന്നുണ്ട്. ഇതുകാരണം ഇന്ത്യയുടെ വിദേശനാണയ ശേഖരം വന്‍തോതില്‍ കുറയുന്നുമുണ്ട്. നവംബര്‍ ഒന്നിനു സമാപിച്ച ആഴ്ചയില്‍ 267.5 കോടി ഡോളറിന്റെയും തൊട്ടുമുമ്പത്തെ ആഴ്ചയില്‍ 346.3 കോടി ഡോളറിന്റെയും ഇടിവാണു ശേഖരത്തിലുണ്ടായത്.

ഗള്‍ഫ് കറന്‍സികളുടെ മൂല്യമുയര്‍ന്നതോടെ പ്രവാസികള്‍ സന്തോഷത്തിലാണ്. ഇപ്പോള്‍ ഡോളറിന് 84.38 രൂപയും യു.എ.ഇ. ദിര്‍ഹത്തിന് 22.99 രൂപയും നാട്ടില്‍ കിട്ടും.

COMMENT

Recent Articles

Related Articles

Special