Follow the FOURTH PILLAR LIVE channel on WhatsApp
കാറിന്റെ പിൻസീറ്റിൽ പ്രത്യേക ഇരിപ്പിടം
ബൈക്കിൽ ഹെൽമെറ്റ് നിർബന്ധം
ഒക്ടോബറിൽ ബോധവത്കരണം, നവംബറിൽ മുന്നറിയിപ്പ്, ഡിസംബർ മുതൽ പിഴ
തിരുവനന്തപുരം: കാറുകളിലും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മോട്ടർ വാഹന വകുപ്പ് കർശന നടപടികളുമായി മുന്നോട്ട്. കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയുടെ മടിയിലിരുന്ന രണ്ടു വയസ്സുകാരി എയർബാഗ് മുഖത്തമർന്ന് ശ്വാസംമുട്ടി മരിച്ചതിനെ തുടർന്നാണ് നടപടി.
കാറിന്റെ പിൻസീറ്റിൽ കുട്ടികൾക്ക് ബെൽറ്റ് ഉൾപ്പെടെയുള്ള പ്രത്യേക ഇരിപ്പിടവും നാല് വയസിനു മുകളിലുള്ള കുട്ടികൾക്ക് ബൈക്കിൽ ഹെൽമറ്റും നിർബന്ധമാക്കും. ഘട്ടംഘട്ടംമായി ഇതു നടപ്പാക്കുമെന്ന് ഗതാഗത കമ്മിഷണർ സി.എച്ച്.നാഗരാജു അറിയിച്ചു. ഒക്ടോബറിൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ഇതു സംബന്ധിച്ച് ബോധവൽക്കരണം നടത്തും. തുടർന്ന് നവംബറിൽ മുന്നറിയിപ്പു നൽകിയശേഷം ഡിസംബർ മുതൽ പിഴയോടെ നിയമം നടപ്പാക്കാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്.
നാലു വയസിൽ താഴെയുള്ള കുട്ടികൾക്ക് കാറുകളുടെ പിൻസീറ്റിൽ പ്രായത്തിന് അനുസരിച്ച് ബെൽറ്റ് ഉൾപ്പെടെയുള്ള പ്രത്യേക ഇരിപ്പിടം സജ്ജമാക്കണം. നാല് മുതൽ 14 വയസ് വരെയുള്ള 135 സെ.മീറ്ററിൽ താഴെ ഉയരവുമുള്ള കുട്ടികൾ കാറിന്റെ പിൻസീറ്റിൽ ചൈൽഡ് ബൂസ്റ്റർ കുഷ്യനിൽ സുരക്ഷാ ബെൽറ്റ് ധരിച്ചു വേണം ഇരിക്കാൻ. സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഡ്രൈവർ ഉറപ്പാക്കണം.
ഇരുചക്രവാഹനങ്ങളിൽ നാല് വയസിനു മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാണ്. കുട്ടികളെ മാതാപിതാക്കളുമായി ചേർത്തുവയ്ക്കുന്ന സുരക്ഷാ ബെൽറ്റ് ഉപയോഗിക്കുകയും വേണം. മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുമ്പോൾ കുട്ടികൾ ഉറങ്ങുന്ന സാഹചര്യം ഉള്ളതിനാലാണ് ഈ നിർദേശം. കുട്ടികൾക്ക് ഏതെങ്കിലും തരത്തിൽ അപകടമുണ്ടായാൽ ഡ്രൈവർക്കായിരിക്കും പൂർണ ഉത്തരവാദിത്തമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.