Follow the FOURTH PILLAR LIVE channel on WhatsApp
അമൃത്‌സർ: അമേരിക്കയിലുള്ള ഇന്ത്യൻ കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കുന്ന ഡോണൾഡ് ട്രംപ് സർക്കാറിന്റെ നടപടികളുടെ ഭാഗമായി ഇന്ത്യക്കാരെ വഹിച്ചുള്ള യു.എസ്. സൈനികവിമാനം അമൃത്‌സറിൽ എത്തി. ആദ്യ ഘട്ടമായി 205 കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ ഇന്ത്യയിലെത്തിച്ചതായാണ് വിവരം.
ഇന്ത്യക്കാരെയും വഹിച്ചുള്ള സൈനിക വിമാനം സി 17 സാന്റിയാഗോയിൽനിന്ന് ചൊവ്വാഴ്ച പുലർച്ചെ 3നാണ് പുറപ്പെട്ടത്. ഈമാസം 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യു എസിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഇന്ത്യക്കാരെ കൂട്ടത്തോടെ തിരിച്ചയയ്ക്കുന്നത്. മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത സൈനിക വിമാനത്തിൽ ഇത്രയധികം യാത്രക്കാരെ 25 മണിക്കൂറിലധികം നേരെം കൂട്ടിലടച്ചപോലെ കൊണ്ടുവരുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് വിമർശനമുയർന്നിരുന്നു.
അമേരിക്കയിൽ നിന്നു പുറത്താക്കപ്പെട്ടവരിൽ 30 പേർ പഞ്ചാബിൽ നിന്നുള്ളവരും 33 പേർ ഹരിയാണ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരും മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 3 പേർ വീതവും ചണ്ഡീഗഡിൽ നിന്നുള്ള 2 പേരുമാണ് എന്നാണ് വിവരം. ഇന്ത്യയിലെത്തിച്ചവരെ പ്രാഥമിക ചോദ്യം ചെയ്യലിനും പരിശോധനയ്ക്കും ശേഷം പഞ്ചാബിലെയും ഹരിയാണയിലെയും താമസ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.
അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 7.25 ലക്ഷം ഇന്ത്യൻ പൗരർ രേഖകളില്ലാതെ അവിടെ കഴിയുന്നതായാണ് കണക്ക്. 2,467 ഇന്ത്യക്കാർ തടങ്കൽപ്പാളയങ്ങളിലാണ്. അനധികൃത കുടിയേറ്റക്കാരിൽ അധികവും ഗുജറാത്തുകാരാണ്. അനധികൃതമായി രാജ്യത്ത് കഴിയുന്ന 18,000 ഇന്ത്യക്കാരിൽ ആദ്യസംഘത്തെയാണ് പുറത്താക്കിയതെന്ന് അമേരിക്ക അറിയിച്ചു. മറ്റുള്ളവരെയും ഉടൻ കുടിയിറക്കും. 17,940 ഇന്ത്യക്കാർക്കാണ് ഇതുവരെ നാടുകടത്തൽ നോട്ടീസ് നൽകിയത്.