Follow the FOURTH PILLAR LIVE channel on WhatsApp
വാഷിങ്ടൺ: പാക് സൈനിക മേധാവി ജനറൽ അസിം മുനീറിനെ വൈറ്റ്ഹൗസില്‍ വിളിച്ചുവരുത്തി ഉച്ചവിരുന്നു നല്‍കി ചര്‍ച്ചനടത്തിയ യു.എസ്. പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിൻ്റെ നടപടി മോദി സർക്കാരിൻ്റെ നയതന്ത്ര പരാജയമെന്ന് വിലയിരുത്തൽ. മുനീറിനെ അംഗീകരിക്കുക വഴി അദ്ദേഹം വെച്ചുപുലർത്തുന്ന കടുത്ത ഇന്ത്യാവിരുദ്ധ നിലപാടും ട്രംപ് അംഗീകരിച്ചിരിക്കുകയാണ്.
മറ്റൊരു രാജ്യത്തിൻ്റെ സേനാമേധാവിയുമായി യു.എസ്. പ്രസിഡൻ്റ് കൂടിക്കാഴ്‌ച നടത്തുകയെന്നത് അസ്വഭാവിക നടപടിയാണ്. സാധാരണ മറ്റ് രാജ്യങ്ങളിലെ രാഷ്ട്രതലവന്മാരെയും ഭരണാധികാരികളെയുമാണ് യു.എസ്. പ്രസിഡൻ്റ് കാണുക. ആ പതിവ് തെറ്റിച്ചാണ് മുനീറിനെ ഉച്ചഭക്ഷണത്തിന് ട്രംപ് ക്ഷണിച്ചത്.
ജി7 ഉച്ചകോടിക്കായുള്ള കാനഡ സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ് ട്രംപ് യു.എസിൽ മടങ്ങിയെത്തി പാക് സേനാമേധാവിയെ കണ്ടത്. കശ്‌മീരിൽ ഭീകരതയെ പ്രോത്‌സാഹിപ്പിക്കുന്നത് അസിം മുനീറാണെന്ന കടുത്ത ആക്ഷേപം ഇന്ത്യക്കുണ്ട്. പഹൽഗാം ആക്രമണത്തിന് തൊട്ടുമുമ്പും ഇന്ത്യക്കെതിരായി പ്രകോപന പരാമർശം മുനീർ നടത്തി.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താനാണെന്ന യാഥാർഥ്യം അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കുകയാണ് ട്രംപ് –മുനീർ കൂടിക്കാഴ്‌ച. ഇന്ത്യയേക്കാൾ പാകിസ്താനുമായുള്ള സൗഹൃദമാണ് യുഎസ് താൽപ്പര്യപ്പെടുന്നത് എന്നത് കൂടിയാണ് വെളിപ്പെടുന്നത്.