Follow the FOURTH PILLAR LIVE channel on WhatsApp
മോസ്‌കോ: ഇസ്രായേല്‍-ഇറാന്‍ യുദ്ധം രൂക്ഷമായ പരിണിതഫലങ്ങള്‍ക്ക് ഇടയാക്കുമെന്ന് റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാദിമിര്‍ പുതിന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാന്‍ റഷ്യ തയ്യാറാണെന്നും പുതിന്‍ അറിയിച്ചു.
യു.എ.ഇ. പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പുതിന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയതെന്ന് പുതിൻ്റെ ഓഫീസ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. ഇറാനും ഇസ്രായേലും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തില്‍ പുതിനും അല്‍ നഹ്യാനും അഗാധമായ ആശങ്ക രേഖപ്പെടുത്തിയതായും ക്രെംലിന്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, ഇറാനെതിരെ ഇസ്രായേല്‍ പക്ഷത്ത് ചേരാനുള്ള യു.എസ്. തീരുമാനത്തോടും റഷ്യ പ്രതികരിച്ചു. ഇറാനെതിരെ ആയുധം പ്രയോഗിക്കരുതെന്നും അത്തരത്തിലുള്ള നീക്കം പശ്ചിമേഷ്യയെ പാടെ തകര്‍ക്കുമെന്നും യു.എസ്. പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിനെ ധരിപ്പിച്ചതായി റഷ്യയുടെ വിദേശകാര്യ സഹമന്ത്രി സെര്‍ഗി റിബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രായേലിൻ്റെ ഭാഗത്തുനിന്നുള്ള ആക്രമണം ആണവദുരന്തത്തിന് കാരണമായേക്കാമെന്നും റഷ്യ പറഞ്ഞു.
ജനുവരിയില്‍ ഇറാനുമായി തന്ത്രപരമായ പങ്കാളിത്തക്കരാറില്‍ റഷ്യ ഒപ്പുവെച്ചിരുന്നു. ഇസ്രായേലുമായും റഷ്യ ബന്ധം പുലര്‍ത്തുന്നുണ്ട്. യുക്രൈനുമായി തുടരുന്ന യുദ്ധം റഷ്യയുടെ പ്രതിച്ഛായയ്ക്ക് അല്‍പം മങ്ങലേല്‍പ്പിച്ചിരിക്കുന്ന സന്ദര്‍ഭമാണിത്. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത ഇതുവരെയും സ്വീകരിക്കപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.