Follow the FOURTH PILLAR LIVE channel on WhatsApp
ടെഹ്‌റാന്‍: ഇറാന്‍ കീഴടങ്ങണമെന്ന യു.എസ്. പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപിൻ്റെ ഭീഷണിക്കെതിരെ പ്രതികരണവുമായി രാജ്യത്തിൻ്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമീനി. ഇറാനികള്‍ കീഴടങ്ങുന്നവരല്ല. ചരിത്രമറിയുന്നവരും വിവേകമുള്ളവരും തങ്ങളെ ഭീഷണിപ്പെടുത്തില്ലെന്നും ഖമീനി പറഞ്ഞു. ട്രംപിൻ്റെ ഭീഷണിക്ക് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസ്താവനയിലാണ് ഖമീനി ഇക്കാര്യം അറിയിച്ചത്.
ഇസ്രായേലുമായി സംഘര്‍ഷത്തിലേര്‍പ്പെട്ട ശേഷം ഇത് രണ്ടാം തവണയാണ് ഖമീനി പൊതുപ്രസ്താവന നടത്തുന്നത്. സൈനിക നടപടിയുണ്ടായാല്‍ പരിഹരിക്കാനാകാത്ത നഷ്ടം ഉണ്ടാകുമെന്ന് അമേരിക്ക അറിയണമെന്നും അദ്ദേഹം പറഞ്ഞു.
‘ഇറാനിയന്‍ ജനത കീഴടങ്ങുന്നവരല്ല, അവരുടെ ഭാഗത്തുനിന്നുള്ള ഏതൊരു സൈനിക ഇടപെടലും പരിഹരിക്കാനാവാത്ത നാശനഷ്ടങ്ങള്‍ക്ക് കാരണമാകുമെന്നും അമേരിക്കക്കാര്‍ അറിയണം. ഇറാനെയും അവിടുത്തെ ജനങ്ങളെയും ചരിത്രത്തെയും കുറിച്ച് അറിവുള്ളവരും വിവേകമുള്ളവരും ഈ ജനതയോട് ഭീഷണിയുടെ ഭാഷയില്‍ സംസാരിക്കില്ല.’ -ഖമീനി മുന്നറിയിപ്പ് നല്‍കി. ഏത് രൂപത്തിലുള്ള അടിച്ചേല്‍പ്പിക്കപ്പെടലിനും ഇറാന്‍ കീഴടങ്ങില്ല. ഇസ്രായേല്‍ ഗുരുതരമായ തെറ്റ് ചെയ്തു, അതിൻ്റെ അനന്തരഫലങ്ങള്‍ അവര്‍ നേരിടേണ്ടി വരുമെന്നും ഖമീനി കൂട്ടിച്ചേര്‍ത്തു.
ഖമീനിയുടെ ഒളിയിടം അറിയാമെന്നും തത്കാലം അദ്ദേഹം അവിടെ സുരക്ഷിതമായിരിക്കട്ടെ എന്നും ഇപ്പോള്‍ വധിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞുകൊണ്ടാണ് നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.
ഇസ്രായേലിൻ്റെ സൈനിക നടപടികളില്‍ നേരിട്ട് ഇടപെട്ടാല്‍ കനത്ത മറുപടി അമേരിക്കയ്ക്ക് ലഭിച്ചിരിക്കുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കി. ഐക്യരാഷ്ട്ര സഭയിലെ ഇറാന്‍ അംബാസിഡര്‍ അലി ബഹ്‌റെയ്‌നിയാണ് ഇക്കാര്യം അറിയിച്ചത്. ‘ഇസ്രായേലിന് നല്‍കുന്ന അതേ പ്രതികരണം ഞങ്ങള്‍ യു.എസിനും നല്‍കും, ഇറാന്‍ സൈന്യം ശക്തവും ഉചിതമായ രീതിയില്‍ പ്രതികരിക്കുമെന്ന് ഉറപ്പുണ്ട്. സംഘര്‍ഷത്തില്‍ യു.എസിൻ്റെ ഇടപെടലിൻ്റെ തോത് ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ആവശ്യമുള്ളപ്പോള്‍ ഞങ്ങള്‍ പ്രതികരിക്കും’ -ഇറാന്‍ പ്രതിനിധി പറഞ്ഞു.