പി.എം. ശ്രീയിൽ നിന്ന് പിന്മാറുന്നതിന് നിയമതടസ്സമില്ല; സർക്കാരിന്റെ നിലപാടിൽ ചോദ്യങ്ങൾ

Follow the FOURTH PILLAR LIVE channel on WhatsApp 

പി.എം. ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാരിന് നിയമപരമായി പിന്മാറാനാകില്ലെന്ന ഭരണപക്ഷ വാദം പൊള്ള. പദ്ധതി സംബന്ധിച്ച ധാരണാപത്രത്തിൽ (എം.ഒ.യു.) നിന്ന് പിന്മാറുന്നതിന് നിയമതടസ്സങ്ങളില്ലെന്നു മാത്രമല്ല അത്തരമൊരു സാഹചര്യം ഉണ്ടായാൽ നഷ്ടപരിഹാരമോ മറ്റ് ശിക്ഷാനടപടികളോ സംബന്ധിച്ച് യാതൊരു വ്യവസ്ഥയും രേഖയിൽ ഉൾപ്പെടുത്തിയിട്ടുമില്ല.

പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട എം.ഒ.യു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഒരു ധാരണാപത്രം മാത്രമാണ്. അതിൽ നിന്ന് പിന്മാറിയാൽ പദ്ധതിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്നതൊഴിച്ചാൽ മറ്റ് നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകില്ല.

പദ്ധതി നടപ്പാക്കാൻ താൽപര്യമില്ലെന്ന് മുൻ എൽ.ഡി.എഫ്. സർക്കാർ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു. അതിനുശേഷം കേന്ദ്രം അയച്ച കത്തുകളിലും നിയമനടപടി, നഷ്ടപരിഹാരം, അല്ലെങ്കിൽ സാമ്പത്തിക ബാധ്യത എന്നിവ സംബന്ധിച്ച മുന്നറിയിപ്പുകൾ ഉൾപ്പെടുത്തിയിട്ടില്ല. കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് പദ്ധതിയിൽ തുടരണമെന്ന് ആവശ്യപ്പെട്ടുള്ള പതിവ് കത്തിടപാടുകൾ മാത്രമാണ് ഉണ്ടായത്.

ഫെഡറൽ ഭരണസംവിധാനത്തിൽ യൂണിയൻ സർക്കാർ സംസ്ഥാനത്തിനെതിരെ നേരിട്ടുള്ള നിയമനടപടികൾ സ്വീകരിക്കുന്ന സാഹചര്യം പ്രായോഗികമല്ല. പദ്ധതി ഉപേക്ഷിച്ചാലും സംസ്ഥാനത്തിന് ഗുരുതരമായ നിയമപ്രശ്നങ്ങൾ നേരിടേണ്ടിവരില്ല. മറിച്ച്, പദ്ധതി ഉപേക്ഷിച്ചതിന്റെ പേരിൽ മറ്റ് ആനുകൂല്യങ്ങൾ തടയാൻ ശ്രമിച്ചാൽ അത് തന്നെ നിയമവിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്യും.

വിഷയത്തിന്റെ കേന്ദ്രബിന്ദു നിയമപരമായതല്ല മറിച്ച് രാഷ്ട്രീയ നിലപാടുകളുമായി ബന്ധപ്പെട്ടതാണെന്നു വ്യക്തമാണ്. യു.ഡി.എഫ്. പ്രതിപക്ഷത്തിരിക്കുമ്പോൾ പദ്ധതിക്കെതിരെ സ്വീകരിച്ച നിലപാടുകളിൽ നിന്ന് സർക്കാർ പിന്മാറുകയാണോയെന്ന ചോദ്യമാണ് ഉയരുന്നത്.


Discover more from Fourth Pillar

Subscribe to get the latest posts sent to your email.

Recent Articles

Related Articles

Special