Follow the FOURTH PILLAR LIVE channel on WhatsApp
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ നിൽക്കക്കള്ളിയില്ലാതെവന്നതോടെ വെടിനിർത്തലിനായി ഇന്ത്യയോട് അപേക്ഷിക്കുകയായിരുന്നെന്ന് പാകിസ്താൻ ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദർ. പാകിസ്താനിലെ സുപ്രധാന വ്യോമത്താവളങ്ങൾക്കുനേരെ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ വെടിനിർത്തലിനായി ഇന്ത്യയോട് അഭ്യർത്ഥിക്കാൻ തങ്ങൾ നിർബന്ധിതരാകുകയായിരുന്നെന്ന് ഇസ്ഹാഖ് ദർ ഒരു ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തി.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ റാവൽപിണ്ടിയിലേയും പഞ്ചാബ് പ്രവിശ്യയിലേയും 2 വ്യോമത്താവളങ്ങൾ ഇന്ത്യ ആക്രമിച്ചു. ഈ ഘട്ടത്തിൽ മധ്യസ്ഥതയ്ക്കായി സഹായംതേടി യു.എസിനേയും സൗദി അറേബ്യയേയും സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാളവും പഞ്ചാബ് പ്രവിശ്യയിലെ പി.എ.എഫ്. ബേസ് റഫീഖി എന്നറിയിപ്പെടുന്ന ഷോർകോട്ട് വ്യോമത്താവളവും ഇന്ത്യ ആക്രമിച്ചുവെന്നും അദ്ദേഹം സമ്മതിച്ചു.
പുലർച്ചെ 2.30ന് ഇന്ത്യ മിസൈൽ ആക്രമണം നടത്തി. നൂർ ഖാൻ വ്യോമത്താവളവും ഷോർകോട്ട് വ്യോമത്താവളവും അവർ ആക്രമിച്ചു. 45 മിനിറ്റിനുള്ളിൽ സൗദി രാജകുമാരൻ ഫൈസൽ എന്നെ വിളിച്ചു. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള സംഭാഷണത്തെക്കുറിച്ച് അറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ച് വെടിനിർത്തലിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, നിങ്ങൾ തയ്യാറാകുമോ എന്ന് ചോദിച്ചു. തയ്യാറാണെന്ന് ഞാൻ പറഞ്ഞു. പിന്നീട് അദ്ദേഹം എന്നെ തിരികെ വിളിച്ചു, എസ്.ജയ് ശങ്കറുമായി സംസാരിച്ച് ഇക്കാര്യം അറിയിച്ചുവെന്ന് പറഞ്ഞു -ദർ വ്യക്തമാക്കി.
26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരേ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു. നിരവധി ഭീകരവാദികളേയും ഭീകരകേന്ദ്രങ്ങളേയും ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നടപടിയിലൂടെ ഇന്ത്യ തകർത്തു. പിന്നീട് ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര തലത്തിലുള്ള ചർച്ചയിലൂടെ വെടിനിർത്തലിന് ധാരണയിലെത്തുകയായിരുന്നു.