Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: കേരള തീരത്ത് വീണ്ടും ചരക്കുകപ്പലിൽ തീപ്പിടിത്തം. കോസ്റ്റ് ഗാർഡിൻ്റെ വേഗത്തിലുള്ള ഇടപെടലിൽ തീ നിയന്ത്രണവിധേയമാക്കി. സിംഗപോർ പതാകയുള്ള എം.വി. ഇൻ്ററേഷ്യ ടെനാസിറ്റി (ഐ.എം.ഒ. 10181445) എന്ന ചരക്കുകപ്പലിലാണ് തീപ്പിടിത്തം ഉണ്ടായത്. കൊച്ചി തീരത്ത് നിന്ന് 50 നോട്ടിക്കൽ മൈൽ ദൂരത്തു വച്ചാണ് തീപ്പിടിത്തം ഉണ്ടായത്.
ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ അടിയന്തിര രക്ഷാപ്രവർത്തനത്തിലൂടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. വ്യാഴാഴ്ച രാവിലെ 8:40നാണ് കപ്പലിലെ ഡെക്കിൽ സൂക്ഷിച്ചിരുന്ന ഒരു കണ്ടെയ്നറിൽ തീപിടിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. കപ്പൽ ഇപ്പോൾ മുംബൈ തീരത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും കപ്പലിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.
മലേഷ്യയിലെ പോർട്ട് ക്ലാങ്ങിൽ നിന്ന് പുറപ്പെട്ട കപ്പലിൽ 1387 കണ്ടെയ്നറുകളും ഫിലിപ്പീൻസ് സ്വദേശികളായ 25 ജീവനക്കാരും ഉണ്ടായിരുന്നു. വിവരം ലഭിച്ചയുടനെ കോസ്റ്റ് ഗാർഡിൻ്റെ ഓഫ്‌ഷോർ പട്രോൾ വെസ്സലായ ഐ.സി.ജി.എസ്. സാചേത് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആകാശനിരീക്ഷണത്തിനായി കോസ്റ്റ് ഗാർഡിൻ്റെ ഡോർണിയർ വിമാനവും സ്ഥലത്ത് വിന്യസിച്ചിരുന്നു.