Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറം: എൽ.ഡി.എഫിനെ ആരെതിർത്താലും അവരുടെയെല്ലാം സഹായം തേടുന്ന അവസരവാദ നിലപാടാണ് യു.ഡി.എഫിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലീം ലീഗ് നേതൃത്വം അറിയാതെ കോൺഗ്രസ് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ടിനുള്ള നിലപാട് സ്വീകരിച്ചു എന്ന് കരുതാനാകില്ല. രണ്ട് കൂട്ടർക്കും നിൽക്കക്കളിയില്ലാത്ത സാഹചര്യം വരുമ്പോൾ ആരെയും ആശ്രയിക്കാമെന്ന അവസരവാദ നിലപാടാണിത്. പൊതുസമൂഹം ഇത് തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലമ്പൂരിലെ ചുങ്കത്തറയിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വിഘടനശക്തിയുടെയും വർഗീയശക്തിയുടെയും പിന്തുണയോ ആശിർവാദമോ എൽ.ഡി.എഫിന് ആവശ്യമില്ല. ഒരു അവിശുദ്ധധാരണയും നീക്കുപോക്കും എൽ.ഡി.എഫിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് നാടിനറിയാം. തെളിമയാർന്ന രാഷ്ട്രീയമാണ് എൽ.ഡി.എഫ് നാടിൻ്റെ മുന്നിൽ അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തിലെ വലിയവിഭാഗം ജനങ്ങൾ പൊതുവെ അകറ്റിനിർത്തിയ ഒരുകൂട്ടരാണ് ജമാഅത്തെ ഇസ്ലാമി. അവരുടെ സ്വീകാര്യതയ്ക്ക് വേണ്ടി പലപ്പോഴും പലതരത്തിലുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിൻ്റെ ശരിയായ ഉദ്ദേശം തിരിച്ചറിഞ്ഞതുകൊണ്ടുതന്നെ അതിൽ കുടുങ്ങാതിരിക്കാൻ ജമാഅത്തെ ഇസ്ലാമിയെ അറിയുന്നവർ ശ്രദ്ധിച്ചു. മാധ്യമം ദിനപത്രം ജമാഅത്തെ ഇസ്ലാമിയുടെ പത്രമാണെന്ന് തുടക്കം മുതലേ എല്ലാവർക്കും അറിയാമായിരുന്നു. ഒരിക്കൽ മാധ്യമത്തിൻ്റെ ഉദ്ഘാടന പരിപാടിയിൽ എല്ലാവരെയും പങ്കെടുപ്പിക്കാൻ അവർ ശ്രമം നടത്തി. അന്ന് പരിപാടിയിൽ പങ്കെടുക്കാൻ പാണക്കാട് തങ്ങളെ ക്ഷണിച്ചിരുന്നു. അദ്ദേഹം പോയിരുന്നോ എന്ന് ഇന്നത്തെ ലീഗ് നേതൃത്വം ആലോചിക്കണം. ജമാഅത്തെ ഇസ്ലാമി എന്താണന്ന വ്യക്തമായ തിരിച്ചറിവുകൊണ്ടാണ് അദ്ദേഹം പോകാതിരുന്നത്. പിന്നൊരു ഘട്ടത്തിൽ മാധ്യമം ദൃശ്യമാധ്യമമായി അവതരിച്ചപ്പോഴും പലരെയും ക്ഷണിച്ചു. അക്കൂട്ടത്തിലും പാണക്കാട് തങ്ങളെ ക്ഷണിച്ചു. അദ്ദേഹം പരിപാടിക്ക് പോയിരുന്നോ എന്ന് ലീഗുകാർ പരിശോധിച്ചു നോക്കണം.
അതിനുശേഷമുള്ള കാലയളവിൽ എന്ത് മാറ്റമാണ് ജമാഅത്തെ ഇസ്ലാമിക്ക് ഉണ്ടായിട്ടുള്ളത്? കഴിഞ്ഞ 9 വർഷമായുള്ള എൽ.ഡി.എഫ്. ഭരണം യു.ഡി.എഫിന് പ്രയാസമുണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് എൽ.ഡി.എഫിനെ എതിർക്കുന്നവരുടെ എല്ലാം സഹായം തേടാൻ കോൺഗ്രസ് തീരുമാനിക്കുന്നത്. ഇത്തരമൊരു അവസരവാദനിലപാട് നാടിനെ എങ്ങനെ ബാധിക്കും? ഇത്തരം ശക്തികളോട് അയവേറിയ സമീപനം സ്വീകരിക്കുന്നത് നാടിന് ഗുണകരമാണോ?- മുഖ്യമന്ത്രി ചോദിച്ചു.
2016 മുതലുള്ള എൽ.ഡി.എഫ്. ഭരണം നാടിൻ്റെ മുന്നിലെ തുറന്നപുസ്തകമാണ്. അതുവരെയുണ്ടായിരുന്ന യു.ഡി.എഫ്. ഭരണത്തിലെ കെടുകാര്യസ്ഥത ജനങ്ങൾക്കറിയാം. എൽ.ഡി.എഫിനെ എതിർക്കാൻ ബി.ജെ.പിയുമായും കേന്ദ്ര സർക്കാരുമായും യോജിച്ചുനീങ്ങുകയാണ് യു.ഡി.എഫ്. എല്ലാ അവസരവാദ നിലാടുകൾക്കുമെതിരെ കേരളത്തെ ശരിയായദിശയിൽ മുന്നോട്ടുകൊണ്ടുപോകാനുള്ള അവസരമായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.