29 C
Trivandrum
Saturday, June 14, 2025

ഹെലികോപ്റ്ററിൽ നിന്നിറങ്ങി അതിസാഹസിക ദൗത്യത്തിനൊടുവിൽ കപ്പൽ നിയന്ത്രണത്തിൽ; തീയണയ്ക്കാൻ രാസപ്പൊടി

Follow the FOURTH PILLAR LIVE channel on WhatsApp 

കോഴിക്കോട്: കേരള തീരത്തിനടുത്തെ അന്താരാഷ്ട്ര കപ്പല്‍ചാലില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ കത്തിക്കൊണ്ടിരിക്കുന്ന ചരക്കുകപ്പലില്‍ സാഹസികമായി ഇറങ്ങി സേനയുടെ രക്ഷാദൗത്യം. കപ്പലിൻ്റെ ബോ ഭാഗത്തേക്ക് ഹെലികോപ്റ്ററിലിറങ്ങി മുന്‍വശത്തെ കൊളുത്തില്‍ വടംകെട്ടി കോസ്റ്റ് ഗാര്‍ഡ് കപ്പലായ സമുദ്രപ്രഹരിയുമായി ബന്ധിപ്പിച്ചു. കേരള തീരത്തുനിന്ന് പുറംകടലിലേക്ക് വലിച്ചുനീക്കാന്‍ ശ്രമം തുടങ്ങി. ഇതിനൊപ്പം മുംബൈ തുറമുഖത്തുനിന്ന് എമര്‍ജന്‍സി ടോയിങ് വെസലായ വാട്ടര്‍ ലില്ലി എന്ന ടഗും ഓഫ് ഷോര്‍ വാരിയര്‍ സപ്പോര്‍ട്ട് വെസലും അപകടസ്ഥലത്ത് എത്തി.

കോസ്റ്റ് ഗാര്‍ഡിൻ്റെ ഒരു മുങ്ങല്‍വിദഗ്ധനും ഗുജറാത്തിലെ പോര്‍ബന്തറില്‍നിന്നുള്ള മറൈന്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സെൻ്ററില്‍ നിന്നുള്ള സാല്‍വേജ് സംഘത്തിലെ നാലുപേരുമാണ് കനത്തമഴയില്‍ കപ്പലിലിറങ്ങിയത്.

തിങ്കളാഴ്ച രാവിലെമുതല്‍ നാവികസേനയും തീരസുരക്ഷാസേനയും നടത്തുന്ന ശ്രമത്തിൻ്റെ ഭാഗമായി കപ്പലിൻ്റെ മുന്‍ഭാഗത്തെ തീ പൂര്‍ണമായി അണഞ്ഞതാണ് സാഹസികദൗത്യത്തിന് സഹായകമായത്. നിലവില്‍ കേരളതീരത്തിന് 95 കിലോമീറ്റര്‍ അകലെയാണ് കപ്പല്‍.

തീയണയ്ക്കാനായി കപ്പലിലേക്ക് ആകാശമാര്‍ഗം രാസപ്പൊടി വിതറി. വ്യാഴാഴ്ച വൈകീട്ടോടെ തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. തീ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും കപ്പലിൻ്റെ അടിത്തട്ടില്‍ ഇപ്പോഴും തീയുണ്ട്. അതുകൂടി അണയ്ക്കാനാണ് രാസപ്പൊടി വിതറിയിരിക്കുന്നത്. സചേത്, സമര്‍ഥ്, വിക്രം എന്നീ കപ്പലുകള്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഡോർണിയര്‍ വിമാനങ്ങളുടെ വ്യോമനിരീക്ഷണവും തുടരുന്നുണ്ട്.

അപകടത്തില്‍ കാണാതായ 4 ജീവനക്കാര്‍ക്കായി കോസ്റ്റ്ഗാര്‍ഡ് കപ്പലുകളായ അര്‍ണവേശ്, രാജ്ദൂത്, കസ്തൂര്‍ബ ഗാന്ധി എന്നീ കപ്പലുകള്‍ തിരച്ചില്‍ തുടരുകയാണ്. 2 പേർ തയ്‌വാൻ സ്വദേശികളും ഒരാൾ ഇൻഡൊനീഷ്യക്കാരനും മറ്റൊരാൾ മ്യാൻമാർ സ്വദേശിയുമാണ്. ഇവർ കപ്പലിൽത്തന്നെ കുടുങ്ങിപ്പോയിട്ടുണ്ടാകാമെന്ന സംശയത്തിലാണ് സേനകൾ.

കപ്പലിൽ ആകെയുണ്ടായിരുന്നത് 22 ജീവനക്കാരായിരുന്നു. 18 പേരെ രക്ഷപ്പെടുത്തുമ്പോൾ ഡോർണിയർ വിമാനം കപ്പലിനുമുകളിൽ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. മറ്റു 4 പേരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഈ സമയത്ത് ലഭിച്ചിരുന്നില്ല. നീന്താനറിയുന്നവരാണ് എല്ലാവരും. ഇവർ കടലിലേക്ക് ചാടിയിട്ടുണ്ടെങ്കിൽ മണിക്കൂറുകൾക്കകം നാവിക-തീരരക്ഷാ സേനകളുടെ കപ്പലുകൾക്കോ ഡോണിയർ വിമാനങ്ങൾക്കോ കണ്ടെത്താനായേനെ.

കപ്പലിൻ്റെ മധ്യഭാഗത്തെ കണ്ടെയ്‌നറുകളിലൊന്നിൽ സ്ഫോടനുമുണ്ടായതിനുപിന്നാലെയാണ് തീപ്പിടിത്തമുണ്ടായത്. കാണാതായ 4 പേർ ആ സമയത്ത് ആ ഭാഗത്തുണ്ടായിരുന്നിരിക്കാമെന്നാണ് സംശയിക്കുന്നത്. ഇവർ തീപ്പിടിത്തത്തിൽപ്പെട്ടുപോയിരിക്കാനിടയുണ്ട് എന്ന് സംശയിക്കപ്പെടുന്നു.

കപ്പലില്‍ ആകെയുള്ള 1754 കണ്ടെയ്‌നറുകളില്‍ 1083 എണ്ണം ഡെക്കിന് അടിവശത്തായാണ്. മുകളിലുണ്ടായിരുന്ന 671 കണ്ടെയ്‌നറുകളില്‍ 24 എണ്ണമാണ് കടലില്‍ വീണതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ.ശേഖര്‍ ലൂക്കോസ് കുര്യാക്കോസ് അറിയിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks