Follow the FOURTH PILLAR LIVE channel on WhatsApp
ഇസ്ലാമാബാദ്: 2019ൽ 40 സി.ആർ.പി.എഫ്. ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിനു പിന്നിൽ തങ്ങളാണെന്നു പാകിസ്താൻ സൈന്യം സമ്മതിച്ചു. പാകിസ്താൻ്റെ ‘തന്ത്രപരമായ കൂർമ്മബുദ്ധി’കാണിക്കാനാണ് പുൽവാമ ആക്രമണത്തിലൂടെ സൈന്യം ശ്രമിച്ചതെന്ന് പാക് എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ് വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോടു വെളിപ്പെടുത്തി. ഇതിൻ്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
‘പാകിസ്താനെ തൊട്ടാൽ കണ്ടില്ലെന്നു നടിക്കാനാവില്ല. ഞങ്ങളുടെ തന്ത്രപരമായ മിടുക്ക് എന്താണെന്ന് അവരോട് (ഇന്ത്യയോട്) പറയാൻ ശ്രമിച്ചതാണു പുൽവാമ. ഇപ്പോൾ ഞങ്ങളുടെ ആക്രമണങ്ങളുടെ ശക്തിയും അവർ അറിഞ്ഞിട്ടുണ്ടാകണം’ എന്നാണ് വിഡിയോയിലെ പരാമർശം. പാക് വ്യോമസേനയുടെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറലാണ് ഔറംഗസേബ്.
പുൽവാമ ആക്രമണത്തിൽ പങ്കില്ലെന്നാണ് പാകിസ്താൻ്റെ ദീർഘകാലമായുള്ള അവകാശവാദം. ആക്രമണത്തിലെ തങ്ങളുടെ പങ്കിനു തെളിവുനൽകാൻ പാകിസ്താൻ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. പാക് ഭീകരസംഘടനയായ ജയ്ഷ് എ മുഹമ്മദാണ് പുൽവാമ ആക്രമണത്തിൻ്റെ ഉത്തരവാദിത്വമേറ്റത്. പാക് സൈന്യവും ഭീകരസംഘടനകളും തമ്മിലുള്ള ബന്ധവും വെളിവാക്കുന്നതാണ് ഔറംഗസേബിൻ്റെ വാക്കുകൾ.